Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (ആമുഖം)

അബദ്ധങ്ങള്‍, അപകടങ്ങള്‍, ഇവ എപ്പോള്‍ എങ്ങിനെ വരുമെന്ന് പ്രവചിക്കുക വയ്യല്ലോ...

കിയെവിലെത്തി, രണ്ടാംദിവസം ഒരു സിറ്റി ടൂര്‍ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി, കണ്ട വിശേഷങ്ങള്‍ കുറിക്കുന്നതിന്റെ മുന്‍നടപടിയായി ഒരു ചായ ഉണ്ടാക്കി, കുടിച്ചുകൊണ്ട് ലാപ്ടോപ് ഓണ്‍ ചെയ്തു.. കൈതട്ടിയതിനാല്‍  ചായ മൊത്തം ലാപ്ടോപ് കുടിച്ചു.. യന്ത്രം കര്‍ത്താവില്‍ സുഖനിന്ദ്ര പ്രാപിച്ചു.

സഹായത്തിനാരുമില്ല, എങ്ങോട്ടുപോകണമെന്നറിയില്ല.. സഹായം ബ്രിട്ടനില്‍ നിന്നെത്തി.. സന്തോഷ്‌ മാത്യു എന്ന സുഹൃത്ത് ബാറ്ററി ഊരുന്നതെങ്ങിനെയെന്നു പറഞ്ഞുതന്നു.. ആന്‍ഡോവര്‍ എന്ന സ്ഥലത്തു താമസിക്കുന്ന, മകന്റെ പരിചയക്കാരി ഒരു യുക്രൈന്‍ സ്ത്രീ അവരുടെ ഇവിടെയുള്ള സുഹൃത്തിനെ കണക്റ്റ് ചെയ്തുതന്നു.. അങ്ങിനെ പിറ്റേദിവസംതന്നെ ലാപ്ടോപ് സര്‍വീസ് സെന്ററില്‍ എത്തി. അന്നുമുതല്‍ ഇന്നുവരെ അത് തിരികെ കിട്ടാനായി കാത്തിരുന്നു..  അഞ്ചുദിവസത്തെ കാത്തിരിപ്പിനുശേഷം അവസാനം ഇന്ന് കിട്ടി.

ഒക്ടോബര്‍ മൂന്നാം തിയതി ശനിയാഴ്ചയാണ് മാഞ്ചെസ്റ്ററില്‍ നിന്നും ആംസ്റ്റര്‍ഡാം വഴി കിയേവില്‍ എത്തുന്നത്. പുലര്കാലെയുള്ള ഫ്ലൈറ്റ്.. ഫ്ലൈറ്റില്‍ കയറി, ഹാന്‍ഡ് ലഗേജ്  അതിന്റെ സ്ഥാനത്തു വയ്ക്കുമ്പോള്‍ എവിടെ നിന്നോ വരുന്നു ഒരു ശബ്ദം: "അങ്കിള്‍ ഇതെങ്ങോട്ടാ?"

കെ.ജി.ബി.യുടെ ചാരന്മാരെ പിറകെവിടും എന്നൊരു കശ്മലന്‍ ഭീക്ഷണിപ്പെടുത്തിയിരുന്നു - ജേക്കബ്‌ കോയിപ്പള്ളി.. ഇനി അതില്‍ വല്ല കാര്യവുമുണ്ടോ? തിരിഞ്ഞുനോക്കുമ്പോള്‍, സ്നേഹിതനായ ജാനെഷ്.. ജാനെഷ് കിടങ്ങൂര്‍... കക്ഷി ആംസ്റ്റര്‍ഡാമില്‍ എന്തോ കോണ്ഫറന്‍സിനു പോകുന്നു.  അങ്ങിനെ ആംസ്റ്റര്‍ഡാം വരെ കത്തിവയ്പും ഉറക്കവുമായി കഴിഞ്ഞു.. ഏതാണ്ട് ഇരുപത് മിനിറ്റ് ലേറ്റായാണ് എത്തിയത്. അതുകൊണ്ട് ഷിഫോള്‍ എയര്‍പോര്‍ട്ട് ശരിയ്ക്ക് കാണാന്‍ സാധിച്ചില്ല.  

1984-ല്‍ ആംസ്റ്റര്‍ഡാം സന്ദര്‍ശിച്ചിട്ടുണ്ട്. അന്ന് ഇംഗ്ലണ്ടില്‍ നിന്നും ഫെറിയിലാണ് പോയത്. എയര്‍പോര്‍ട്ട് ആദ്യമായി കാണുന്നു. പണ്ടൊക്കെ ഇതിന്റെ ഖ്യാതി വളരെ വലുതായിരുന്നു.. ലോകോത്തരമായ ഡ്യുട്ടിഫ്രീ ഷോപ്പുള്ള എയര്‍പോര്‍ട്ട്. ഇന്നാ സ്ഥാനം ദുബായി കൈയ്യടക്കിയിരിക്കുന്നു. 

ആംസ്റ്റര്‍ഡാമില്‍ നിന്നും രണ്ടേമുക്കാല്‍ മണിക്കൂര്‍ പറന്നപ്പോള്‍ കിയേവ്. പ്രത്യേകിച്ചൊന്നും പറയാനില്ലാത്ത ഒരു എയര്‍പോര്‍ട്ട്. ഇമ്മിഗ്രെഷനില്‍ പ്രശ്നമൊന്നും ഇല്ല.  (ഉണ്ടായേക്കാം എന്ന് താക്കീതുണ്ടായിരുന്നു). പെട്ടി ഉടന്‍ തന്നെ കിട്ടി. കസ്റ്റംസിലും പ്രശ്നമൊന്നും ഇല്ല. എന്തെങ്കിലും പ്രസന്റ്സ് കൊണ്ടുവന്നിട്ടുണ്ടോ എന്നൊരാള്‍ ഗ്രീന്‍ ചാനലിലൂടെ കടക്കുമ്പോള്‍ ചോദിച്ചു.  ആര്‍ക്ക്, എന്തു കൊണ്ടു വരാന്‍? എന്റെ മുഖത്തെ ഭാവം കണ്ടപ്പോള്‍ അയാള്‍ പിന്നെയൊന്നും ചോദിച്ചില്ല.

നേരത്തെകൂട്ടി ബുക്ക് ചെയ്തിരുന്ന അപ്പാര്ട്ട്മെന്റ്റ് ഉടമ ടാക്സി വിട്ടിരുന്നു. എന്റെ പേരുള്ള പോസ്റ്ററുമായി അദ്ദേഹം അവിടെയുണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ഏതാണ്ട് ഇരുപത്തഞ്ചു മിനിട്ടുകൊണ്ട് അവരുടെ ഓഫീസിലെത്തി. ഇതിനിടയില്‍ പൌണ്ട് മാറാന്‍ കഴിഞ്ഞിരുന്നില്ല. കറന്‍സി മാറി, തിങ്കളാഴ്ച പേയ്മെന്റ് ചെയ്യാം. അവര്‍ക്ക് സമ്മതം. താക്കോലും വാങ്ങി അതേ ടാക്സിയില്‍ ഫ്ലാറ്റിലെത്തി. അത്യാവശ്യ സൌകര്യങ്ങള്‍ ഒക്കെയുണ്ട്. സ്റ്റാലിന്റെ മുഖ മുദ്രയുള്ള ബഹുനിലകെട്ടിടം ഏഴാംനിലയിലെ വണ്‍ബെഡ്റൂം അപാര്‍ട്മെന്‍റ്. ഫ്ലാറ്റിനുള്ളില്‍ സ്റ്റാലിന്റെ പ്രേതത്തെ കാണാനായില്ല. എല്ലാം ആധുനികം. 

ചെറുതായി ഒന്നു വിശ്രമിച്ചു കഴിഞ്ഞപ്പോള്‍, കിയേവ് വാസിയായ ടുട്ടൂസ് എന്ന മലയാളി എത്തി. വെളിയിലൂടെ ഒരു ചെറിയ കറക്കം. അല്പം കാശ് മാറി, ഭക്ഷണം കഴിച്ചു, മെട്രോ സ്റേഷന്‍ കണ്ടു.. തല്‍ക്കാലം ഇത്രയും മതി,  വിശ്രമമാണ് ഇനി ആവശ്യം. കാഴ്ചകള്‍ കാണാന്‍ സമയം വേണ്ടുവോളം ഉണ്ടല്ലോ..

അടുത്തദിവസം മുതല്‍ കറക്കം ആരംഭിച്ചു. അതിന്റെയെല്ലാം വിശേഷങ്ങള്‍ വരുംദിവസങ്ങളില്‍.

യുക്രൈന്‍ എന്ന രാജ്യത്തെ ചെറുതായി  പരിചയപ്പെടുത്തട്ടെ.

യുറോപ്പിലെ ഏറ്റവും വലിയ രാജ്യമായാണ്‌ യുക്രൈന്‍ കണക്കാക്കപ്പെട്ടിരുന്നത്. ക്രൈമിയ റഷ്യയുടെ ഭാഗമായതോടെ ആ സ്ഥാനം നഷ്ടമായി എന്നു കരുതുന്നു. എങ്കിലും വലിപ്പത്തില്‍ രണ്ടാംസ്ഥാനം തീര്‍ച്ചയായുമുണ്ട്. ജനസംഖ്യ (ഏകദേശം) നാല്പത്തിയഞ്ച് മില്യണ്‍ മാത്രം.. കേരളത്തിന്റെ ഒന്നര ഇരട്ടി. റഷ്യയാണ് മുഖ്യ അയല്‍പക്കം.. ബലാറസ്, പോളണ്ട്, സ്ലോവേക്യ, ഹംഗറി, റൊമാനിയ, മൊള്‍ഡോവ എന്നീ രാജ്യങ്ങളുമായും അതിര്‍ത്തി പങ്കിടുന്നുണ്ട്‌. കിയേവ് ആണ് തലസ്ഥാനം. പൊതുവേ Kiev എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നതെങ്കിലും ലാറ്റിന്‍ അക്ഷരമാലയില്‍ ഔദ്യോഗികമായി അംഗീകരിച്ചിരിക്കുന്ന സ്പെല്ലിംഗ് Kyiv (ഉച്ചാരണം കീവ്) എന്നാണ്.

റഷ്യന്‍ ഭാഷയോട് കുറെയൊക്കെ സാമ്യമുള്ള യുക്രൈനിയന്‍ ആണ് ഭാഷ. ജനസംഖ്യയുടെ 77.8 ശതമാനം യുക്രൈനികളും 17.3 ശതമാനത്തോളം റഷ്യക്കാരുമാണ്.

ഏതാനും കിയേവ് ചിത്രങ്ങള്‍ ചുവടെ...

1 comment:

  1. എഴുത്ത് നന്നായിട്ടുണ്ട്.

    ReplyDelete