Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (രണ്ട്): ഒരു യുക്രൈനിയന്‍ പ്രണയഗാഥ (Mokryna Yurzuk & Luigi Pedutto)

ഇറ്റലിക്കാരന്‍ ലൂഗിയും യുക്രൈന്‍കാരി, മൊക്രിനയും കണ്ടുമുട്ടിയത് 1943-ല്‍. അന്ന് രണ്ടുപേര്‍ക്കും ചെറുപ്പം. പക്ഷെ, റൊമാന്‍സിനു പറ്റിയ സാഹചര്യമായിരുന്നില്ല. ഓസ്ട്രിയയിലെ ഒരു നാസി ലേബര്‍ ക്യാംപില്‍ രണ്ടുപേരും തടവുകാരായിരുന്നു. ആശയവിനിമയം നടത്താന്‍ ഒരു പൊതുഭാഷയില്ലാതിരുന്നിട്ടും അവര്‍ അനുരാഗബദ്ധരായി. പരസ്പരം താങ്ങുംതണലുമായി അവര്‍ ആ കാരാഗ്രഹവാസം കഴിച്ചുകൂട്ടി.

തുണികള്‍ തയ്ക്കുന്ന വര്‍ക്ക്ഷോപ്പിലായിരുന്നു രണ്ടുപേര്‍ക്കും ജോലി. സൌകര്യപ്പെടുംപോഴൊക്കെ ലൂഗി, തന്റെ പ്രേയസിയ്ക്ക് എന്തെങ്കിലും നല്ല വസ്ത്രം തുന്നിക്കൊടുക്കും. വിശ്രമവേളകളില്‍ അവര്‍ കൈകള്‍കോര്‍ത്ത് നിശബ്ദമായി നടക്കും.

യുദ്ധാവസാനം തടവുകാര്‍ മോചിക്കപ്പെട്ടപ്പോള്‍ അവര്‍ക്ക് പിരിയേണ്ടി വന്നു. തന്റെ പ്രിയതമയെ കാണാനായി അന്നു റഷ്യയുടെ ഭാഗമായിരുന്ന യുക്രൈനില്‍ പോകാന്‍ ലൂഗി ഒരുപാട് ശ്രമിച്ചു. പക്ഷെ, ഇരുമ്പുമറയ്ക്ക് അപ്പുറമുള്ള ഒരാള്‍ക്ക് അന്ന് റഷ്യയില്‍ എത്തുക ഏതാണ്ട് അസാധ്യമായിരുന്നു.

വീണ്ടും ഒരുമിക്കാമെന്ന പ്രതീക്ഷ നശിച്ചതിനാല്‍ രണ്ടുപേരും വേറെ വിവാഹം കഴിച്ചു. പക്ഷെ അവര്‍ രണ്ടുപേരുടെയും ഇണകള്‍ മരിച്ചു. ലൂഗിയുടെ മനസ്സില്‍ നിന്നും മൊക്രിനയുടെ ഓര്‍മ്മകള്‍ മാറിയില്ല.

വര്‍ഷങ്ങള്‍ക്കുശേഷം ലൂഗി “വെയിറ്റ് ഫോര്‍ മീ” എന്ന റഷ്യന്‍ ടെലെവിഷന്‍ ചാനല്‍കാര്‍ക്ക് മൊക്രിനയെ വീണ്ടും കണ്ടുമുട്ടാനുള്ള സാധ്യതകള്‍ ആരാഞ്ഞുകൊണ്ട് കത്തെഴുതി. അപ്പോഴേയ്ക്കും ബെര്‍ലിന്‍മതില്‍ പൊളിഞ്ഞിരുന്നു.

കത്തിന് പ്രയോജനമുണ്ടായി. അവര്‍ മൊക്രിനയെ കണ്ടെത്തി. അപ്പോഴേയ്ക്കും മുത്തശ്ശി ആയിക്കഴിഞ്ഞിരുന്ന അവര്‍ യുക്രൈനിലെ Dnipropetrovsk എന്ന പ്രവശ്യയിലെ ഒരു കൊച്ചുഗ്രാമത്തില്‍ താമസമുണ്ടായിരുന്നു. അങ്ങിനെ 2004-ല്‍ അവര്‍ ടെലെവിഷന്‍ സ്റ്റുഡിയോയില്‍ വച്ച്, ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും കണ്ടുമുട്ടി. അതിനുശേഷം ലൂഗി കൂടെക്കൂടെ ആ ഗ്രാമത്തില്‍ ചെന്ന് തന്റെ പഴയ കാമുകിയെ കാണുമായിരുന്നു.

ഇവരുടെ ജീവിതത്തിന്റെ ഓര്‍മ്മയ്ക്ക് കിയെവില്‍ ഒരു പ്രതിമയുണ്ടാക്കിയിട്ടുണ്ട്. ആ പ്രതിമ സ്ഥാപിക്കാന്‍ തിരഞ്ഞെടുത്ത സ്ഥലവും ഉചിതം തന്നെ. ബ്രിഡ്ജ് ഓഫ് ലവേര്‍സ് എന്നറിയപ്പെടുന്ന പാലത്തിന്റെ തൊട്ടടുത്ത്‌ മൊക്രിനയുടെയും ലൂഗിയുടെയും പ്രതിമ ഗൈഡ് കാണിച്ചുതന്നു. പ്രതിമ അനാഛാദനം ചെയ്ത ചടങ്ങില്‍ അപ്പോഴേയ്ക്കും തൊണ്ണൂറു വര്ഷം പ്രായമായിരുന്ന ലൂഗി ഇറ്റാലിയന്‍ ആര്‍മി വേഷത്തില്‍, തൊപ്പിയില്‍ ഒരു നീണ്ട തൂവലുമായി പങ്കെടുത്തു. വികാരാധീനനായി ലൂഗി അവിടെവച്ച് പൊട്ടിക്കരഞ്ഞു.

ദേഹാസ്വാസ്ഥ്യം മൂലം മൊക്രിനയ്ക്ക് ആ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. പകരം അവരുടെ കൊച്ചുമോള്‍ ചടങ്ങില്‍, പ്രതിനിധിയായി സംബന്ധിച്ചു.

പ്രതിമയോടു ചേര്‍ന്നുള്ള ഫലകത്തില്‍ എഴുതി വച്ചിരിക്കുന്നതില്‍ ഈ ഒരു വാചകങ്ങള്‍ ശ്രദ്ധിച്ചു...

"Luigi will remember the Ukrainian beauty with dimples on her cheeks all his life…  And will find her after 60 years. They will meet in 2004 on Inter TV Channel’s Show, ‘Zhdi  Menya’ to reveal to the world that love conquers distances, overpowers time and out-fights wars!"



No comments:

Post a Comment