Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (പതിമൂന്ന്): ബാബി യാര്‍ - ഒരു കൂട്ടക്കൊലയുടെ സ്മാരകം...

1941 സെപ്റ്റംബര്‍  19. ജര്‍മ്മന്‍ നാസികള്‍ യുക്രൈന്‍ കീഴടക്കി.  സുഖജീവിതം നയിക്കാനോ, അലസരായി കഴിയാനോയല്ല അവര്‍ എത്തിയത്.. അവര്‍ക്ക് പലതും ചെയ്യാനുണ്ടായിരുന്നു.  ഒരാഴ്ച തികയുന്നതിനു മുന്നേ, ഇരുപത്തിയാറാം തിയതി, നാസി അധികൃതര്‍ കിയെവിലെ യഹൂദരെ ഉന്മൂലനം ചെയ്യാന്‍ തീരുമാനമെടുത്തു. കാര്യങ്ങള്‍ വളരെ വേഗമാണ് നീങ്ങിയത്. അതേത്തുടര്‍ന്ന് നഗരത്തില്‍ വിളംബരമുണ്ടായി..

"കിയേവിലും പരിസരഭാഗങ്ങളിലുമുള്ള യഹൂദര്‍ സെപ്റ്റംബര്‍ 29-ന്, രാവിലെ എട്ടുമണിയ്ക്ക് തങ്ങളുടെ രേഖകള്‍, ധനം, വസ്ത്രങ്ങള്‍ എന്നിവയുമായി ബാബി യാറില്‍ എത്തണം. ഈ ഉത്തരവനുസരിക്കാത്തവരെ കണ്ടുകിട്ടിയാല്‍ വെടിവച്ചു കൊല്ലുന്നതായിരിക്കും. "

ഈ ഉത്തരവനുസരിച്ച്, തങ്ങളെ മാറ്റിപാര്‍പ്പിക്കാനുള്ള എന്തോ പദ്ധതിയാണെന്ന ധാരണയില്‍, അവിടെയെത്തിയ 33,771 പേര്‍ അന്നും പിറ്റെദിവസവുമായി വധിക്കപ്പെട്ടു. 

ഈ സംഭവം നടന്ന് രണ്ടുദിവസങ്ങള്‍ക്കു ശേഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ നല്‍കിയ റിപ്പോര്‍ട്ട്‌ ഇപ്രകാരമായിരുന്നു...

"The difficulties resulting from such a large scale action—in particular concerning the seizure—were overcome in Kiev by requesting the Jewish population through wall posters to move. Although only a participation of approximately 5,000 to 6,000 Jews had been expected at first, more than 30,000 Jews arrived who, until the very moment of their execution, still believed in their resettlement, thanks to an extremely clever organization."

ഒരു ദൃക്സാക്ഷി വിവരണമനുസരിച്ച്, കുട്ടികളും സ്ത്രീകളും അടങ്ങുന്ന ജനം അവിടെയെത്തി, ഘട്ടംഘട്ടമായി അവരുടെ കൈയിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം പിടിച്ചെടുത്തു. അവസാനഘട്ടത്തില്‍ അവര്‍ക്ക് ധരിച്ചിരുന്ന വസ്ത്രംപോലും ഉപേക്ഷിക്കേണ്ടി വന്നു. മടിച്ചുനിന്നവരെ ചവിട്ടുകയും തൊഴിക്കുകയും ചെയ്തു.  150 മീറ്റര്‍ നീളവും  30 മീറ്റര്‍ വീതിയും  15 മീറ്റര്‍ ആഴവുമുള്ള കുഴിയിലേയ്ക്കാണ് അവര്‍ ആനയിക്കപ്പെട്ടത്. അവരോടു അവിടെ കിടക്കാന്‍ ആജ്ഞാപിച്ചു. പലര്‍ക്കും ശവങ്ങളുടെ മുകളിലാണ് കിടക്കേണ്ടിവന്നത്. ഓരോരുത്തരെയായി തോക്കിനിരയാക്കി.

യഹൂദര്‍ മാത്രമല്ല ഇവിടെ വധിക്കപ്പെട്ടത്. പിന്നീട് സോവിയറ്റ് യുദ്ധതടവുകാര്‍, ജിപ്സികള്‍, കമ്മ്യൂണിസ്റ്റ്‌ വിശ്വാസികള്‍ എന്നിവരും കൊല്ലപ്പെട്ടു. ഒരു ലക്ഷത്തിലേറെ ആള്‍ക്കാര്‍ ഇവിടെ കൊല്ലപ്പെടുകയുണ്ടായി.

മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരുടെ കണക്കനുസരിച്ച് ഇവിടെ പൊലിഞ്ഞ ജീവന്റെ എണ്ണം എഴുപതിനായിരത്തിനും ഒരു ലക്ഷത്തി ഇരുപതിനായിരത്തിനും ഇടയില്‍ വരും. 

യുദ്ധാനന്തരം ജൂതന്മാര്‍ ഇവിടെ ഒരു സ്മാരകം പണിയാന്‍ ശ്രമിച്ചെങ്കിലും, സോവിയറ്റ് അധികൃതര്‍ അതിന് അനുവാദം നല്‍കിയില്ല. 1976-ല്‍ ഇവിടെ കൊല്ലപ്പെട്ട സോവിയറ്റ് തടവുകാരുടെ ഒരു സ്മാരകം നിര്‍മ്മിച്ചു.  റഷ്യയില്‍ നിന്നും മോചിതമായതിനുശേഷം പുതിയ യുക്രൈനിയന്‍ സര്‍ക്കാരാണ് ഇന്നു കാണുന്ന സ്മാരകം നിര്‍മ്മിക്കാന്‍ അനുമതി കൊടുത്തത്.

ബാബി യാറിനെക്കുറിച്ച് ട്രാവല്‍ ഗൈഡില്‍ വായിച്ചിരുന്നു. ഇന്റര്‍നെറ്റില്‍നിന്നും സ്ഥലം മനസിലാക്കി ഇന്നുരാവിലെ Dorohozhychi എന്ന മെട്രോ സ്റ്റേഷനില്‍ എത്തി. ആദ്യം കണ്ട ചെറുപ്പക്കാരനോട്‌ ചോദിച്ചപ്പോള്‍ അയാള്‍ക്ക് ഇംഗ്ലീഷ് അറിയില്ല. ഞാന്‍ വിടാന്‍ ഭാവമില്ല എന്നു കണ്ടപ്പോള്‍, അദ്ദേഹം ആംഗലേയം ലേശം മൊഴിഞ്ഞു തുടങ്ങി. പേര്  ആന്ദ്രെ.. "എന്റെ കൂടെ പോന്നോളൂ, ഞാന്‍ ആ വഴിക്കാണ്"

സന്തോഷം.. ഞാന്‍ ആന്ദ്രെയുടെ പിന്നാലെ നടന്നു. ഏതാണ്ട് മൂന്നു മിനിറ്റ് നടന്നപ്പോള്‍ സ്ഥലത്തെത്തി. വിജനമാണ്. സാധാരണഗതിയില്‍ യഹൂദര്‍ അവരുടെ ചരിത്രം ലോകത്തുള്ളവര്‍ മൊത്തം അറിയണം എന്നാഗ്രഹിക്കുന്നവരാണ്. എന്നിട്ടും അവിടെയെങ്ങും ഇംഗ്ലീഷില്‍ ഒരക്ഷരംപോലും എഴുതിക്കണ്ടില്ല. മടങ്ങുന്ന വഴി ഒരു ശിലാഫലകം കണ്ടു. അതില്‍ മാത്രം അല്പം ഇംഗ്ലീഷ് ഉണ്ടായിരുന്നു.

I will put my breath into you and you shall live again (Ezekiel 37:14)

This cornerstone of the Jewish Heritage Community Centre was laid on the 60th Anniversary of the Babi Yar Massacre 

(September 30, 2001)

അവിടെയെല്ലാം ചുറ്റിനടന്നു കണ്ടപ്പോള്‍ ഒരു സ്ത്രീ പ്രാമില്‍ കുട്ടിയേയും തള്ളിക്കൊണ്ടുവരുന്നു.. അവരുടെ ഫോട്ടോ എടുക്കാന്‍ അനുവാദം ചോദിച്ചു.. സമ്മതം. കക്ഷിയ്ക്ക് ഇംഗ്ലീഷ് അറിയില്ല; പക്ഷെ ഇറ്റാലിയന്‍ അറിയാം. എനിക്ക് ഇറ്റാലിയന്‍ അറിയാമോ ഇല്ലയോ എന്നത് അവര്‍ക്കൊരു പ്രശ്നമായിരുന്നില്ല. തുടരെ സംസാരിച്ചുകൊണ്ടിരുന്നു. മറ്റെവിടെയോ ബാബി യാറിന്റെ വേറെ ചില സ്മാരകങ്ങളും ഉണ്ടെന്ന് വായിച്ചിരുന്നതിനാല്‍ ആംഗ്യഭാക്ഷയില്‍ ഞാന്‍ ആ കാര്യം തിരക്കി. അവര്‍ക്ക് (പേര് അലീന) കാര്യം പിടികിട്ടി.. സ്റ്റേഷന്റെ മറുവശം ചൂണ്ടിക്കാട്ടി.. ഗ്രാന്‍ഡെ പാര്‍ക്ക്.. പിന്നെ അതുതന്നെ എന്ന് കൈകൊണ്ട് ആംഗ്യം.. കാര്യം മനസിലായി.. സ്റ്റേഷന്റെ മറുവശത്ത് ഇതിലും വലിയ പാര്‍ക്കുണ്ട്; അവിടെയാണ് ബാക്കി സ്മാരകം. 

അലീനയോടു വിടപറഞ്ഞ്, ഞാന്‍ അങ്ങോട്ടു പോയി. അവിടെ നഷ്ടബാല്യങ്ങളുടെ ഒരു സ്മാരകം കണ്ടു. അവിടെയെല്ലാം ഒന്നു ചുറ്റിയടിച്ചു..

ഇന്നത്തെ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ ഇതാ...

No comments:

Post a Comment