Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (മൂന്ന്): കിയേവിലെ ഗുഹാ ആശ്രമം..

പതിനൊന്നാം നൂറ്റാണ്ടില്‍, ഓര്‍ത്തോഡോക്സ് വിശ്വാസിയായിരുന്ന ആന്റണി എന്നുപേരുള്ള ഒരു സന്യാസി തന്റെ താവളമായിരുന്ന ഗ്രീസിലെ മൌണ്ട് ആതോസ് ഉപേക്ഷിച്ച്, കിയെവിലെത്തി. നീപ്പര്‍ നദിയുടെ കരയിലുള്ള ഒരു ഗുഹയില്‍ അദ്ദേഹം വാസം തുടങ്ങി.  (വോള്‍ഗയും ഡാന്യൂബും കഴിഞ്ഞാല്‍ ദൈര്‍ഘ്യത്തില്‍ യുറോപ്പിലെ മൂന്നാംസ്ഥാനമുള്ള നീപ്പര്‍ - Dnieper - നദിയുടെ കരയിലാണ് കിയേവ് സ്ഥിതി ചെയ്യുന്നത്). കാലക്രമത്തില്‍ സന്യാസികളുടെ എണ്ണം വര്‍ദ്ധിക്കുകയും അവരുടെ ആവശ്യത്തിനായി കിയേവിന്റെ ഭരണാധികാരി ആ ഗുഹ ഉണ്ടായിരുന്ന മല മൊത്തമായി, ഇതിനോടകം അന്റോണിയൈറ്റ്സ്  എന്നറിയപ്പെട്ടിരുന്ന സന്യാസികളുടെ ആവശ്യത്തിനായി വിട്ടുകൊടുക്കുകയും ചെയ്തു. കാലാന്തരത്തില്‍ കൊന്‍സ്റ്റാന്‍റ്റിനോപ്പിളില്‍ നിന്നുമെത്തിയ ശില്‍പികള്‍ അവിടെ മൊണാസ്ട്രി നിര്‍മ്മിച്ചു. പിന്നീട് അവിടെ ദേവാലയങ്ങളുടെ ഒരു പ്രളയം തന്നെ ഉണ്ടായി. പലതും നശിച്ചു; നശിച്ചവ വീണ്ടും പണിതു.

Kiev Pechersk Lavra എന്നറിയപ്പെടുന്ന ഈ പ്രദേശത്തിന് ഇംഗ്ലീഷില്‍ Cave Monastery of Kiev എന്നു പറയാം. 

ഗുഹാ ആശ്രമം കാണാന്‍ പോയത് ഒരു ഗൈഡിനൊപ്പമാണ്. പള്ളി കണ്ടാല്‍ ഭക്തപരവശയാകുന്ന ഒരു പെണ്‍കുട്ടി - മറീന. കിയെവിലെ യുണിവേര്‍സിറ്റിയില്‍ പഠിക്കുന്നു, ഒപ്പം ഒരു സിനിമാസംവിധായകയാകുന്ന സ്വപ്നം കാണുന്നു. മതത്തെയും, വിശ്വാസത്തെയും ഇല്ലായ്മ ചെയ്യാന്‍ സോഷ്യലിസ്റ്റ്‌ അധികൃതര്‍ കഠിനശ്രമം നടത്തിയ രാജ്യത്തെ കൊച്ചുപെണ്‍കുട്ടിയ്ക്ക് ഇത്ര ഭക്തിയോ! കൂടുതല്‍ സംസാരിച്ചുവന്നപ്പോള്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലേറെ സങ്കീര്‍ണ്ണമാണെന്നു മനസിലായി.  

മറീനയുടെ ബോയ്‌ഫ്രണ്ട് അമേരിക്കയില്‍ ജീവിക്കുന്ന യുക്രൈന്‍വംശജനായ ജൂതനാണ്. രണ്ടുപേരും അഗാധപ്രണയത്തിലാണ്. വിട്ടുപിരിയാന്‍ വയ്യ. പക്ഷെ കക്ഷി, ജീസസിനെ ദൈവപുത്രനായി അംഗീകരിക്കുന്നില്ല.. എന്തു ചെയ്യും? ഭാവിയില്‍ മക്കളെ ഏതു വിശ്വാസത്തില്‍ വളര്‍ത്തും?

"നിന്റെ പ്രശ്നങ്ങള്‍ മനസിലാകുന്നുണ്ട്; പക്ഷെ പരിഹാരം എനിക്കറിയില്ല.."

ഒരു ഇരുപതുവര്ഷം കഴിയുമ്പോള്‍ അവള്‍ ഇന്നത്തെ മറീന ആയിരിക്കില്ല.. വേണ്ട, അനാവശ്യകാര്യങ്ങളില്‍ തലയിടെണ്ട.

ഞങ്ങള്‍ കണ്ടുമുട്ടിയ സ്ഥലത്തുനിന്നും മെട്രോ പിടിച്ച്, Arselana എന്ന സ്റേഷനില്‍ ചെന്നിറങ്ങി. 

One of the deepest underground station in the world - എന്ന റെക്കോര്‍ഡ്‌ ഈ സ്റ്റേഷന് സ്വന്തമാണ്.  ഭൂനിരപ്പില്‍ നിന്നും 105.5 മീറ്റര്‍ താഴെക്കൂടിയാണ് ഇവിടെ ട്രെയിന്‍ പോകുന്നത്. രണ്ട് എക്സലേറ്ററില്‍  കയറി വേണം മുകളില്‍ എത്താന്‍.. രണ്ടു ചെറിയ മയക്കത്തിനുള്ള സമയമുണ്ട്!

അവിടെനിന്നും ബസ് പിടിച്ച് ആശ്രമത്തിന്റെ മുന്നില്‍ വന്നു. മുന്നില്‍ കണ്ട കാഴ്ചകള്‍ അമ്പരപ്പിച്ചു. എവിടെ നോക്കിയാലും സ്വര്‍ണനിറമുള്ള താഴികക്കുടങ്ങള്‍.. 

ലൌകികജീവിതവും ഐഹികസുഖങ്ങളും പരിത്യജിച്ചു കഴിയുന്ന സന്യാസികളുടെ ലോകത്താണ് ഈ ആഡംബരമെല്ലാം.. വലിയ ഷോപ്പിംഗ് മാളുകളില്‍ കടകള്‍ ഉള്ളതുപോലെ തൊട്ടുചേര്‍ന്ന് നിരവധി ദേവാലയങ്ങള്‍.. 

പള്ളികള്‍ കണ്ടുനടന്ന് സമയം പോയതറിഞ്ഞില്ല.. ഗുഹകളില്‍ കടക്കാന്‍ ശ്രമിച്ചപ്പോള്‍, സമയം കഴിഞ്ഞുപോയി എന്ന്‍ കേള്‍ക്കേണ്ടിവന്നു. 

ഗുഹയില്‍ മറ്റൊരു ദിവസം.. ഇനി വേണമെങ്കില്‍ തനിയെ പോകാം..

അവിടെ കണ്ട കാഴ്ചകളുടെ ചിത്രങ്ങള്‍..


1 comment:

  1. കിയോവിന്റെ ചരിത്രം മാത്രമല്ല അല്ലേ ...
    മറീനയുടെ പ്രണയത്തിന്റെ ചരിതവും ഉണ്ടല്ലോ

    ReplyDelete