Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (ആറ്): ചെര്ണിവിസ്റ്റി എന്ന യുക്രൈന്‍ പട്ടണത്തില്‍...

നേരത്തെ ബുക്ക്‌ ചെയ്തിരുന്നതനുസരിച്ചു വ്യാഴാച വൈകുന്നേരമുള്ള ട്രെയിനില്‍ കയറി കിയെവില്‍ നിന്നും ഏതാണ്ട് 275 കിലോമീറ്റര്‍ ദൂരെയുള്ള ചെര്ണിവിസ്റ്റി എന്ന പട്ടണത്തിലേയ്ക്ക് യാത്ര തിരിച്ചു.

യുറോപ്പിലെ മിക്ക ട്രെയിനും കാണുമ്പോള്‍ ഓര്‍ക്കും - ഇവയൊക്കെ ഇന്ത്യന്‍ ട്രൈനുകളുമായി നോക്കിയാല്‍ എത്ര ചെറുതാണ്.. ആ ധാരണ കിയേവില്‍ നിന്നും ചെര്ണിവിസ്റ്റിയിലെയ്ക്കുള്ള ട്രെയിന്‍ കണ്ടപ്പോള്‍ മാറി. ഏതാണ്ട് നമ്മുടെ കെ.കെ. എക്സ്പ്രസിന്റെ അനുജന്‍. മുന്‍ റഷ്യന്‍ രാജ്യത്തെ ട്രെയിനില്‍നിന്ന് അധികം സൗകര്യം പ്രതീക്ഷിച്ചിരുന്നില്ല.. പക്ഷെ, യാത്ര വളരെ സുഖകരമായിരുന്നു. പുറത്ത് വല്ലാത്ത തണുപ്പുണ്ടെങ്കിലും അകത്ത് ആവശ്യത്തിന് ഹീറ്റിംഗ് ഉണ്ടായിരുന്നു. കമ്പാര്‍ട്ട്മെന്റില്‍ ആകെ നാലു സീറ്റുകള്‍. ഒരു സ്ത്രീ യാത്ര തുടങ്ങുന്നതിനു മുന്നേ ഉറക്കം പിടിച്ചു. പിന്നെ ഉണ്ടായിരുന്ന ഒരാള്‍, പാവ്ലോ. അദ്ദേഹത്തിന് ഇംഗ്ലീഷ് തീരെ വശമില്ല. മൂന്നാമത്തെ യാത്രക്കാരി ഇറീന, മുമ്പ് എയര്‍ ഹോസ്റ്റസ് ആയിരുന്നു. ഇപ്പോള്‍ പുതിയ എയര്‍ ഹോസ്റ്റസുമാരുടെ പരിശീലകയാണ്. നല്ല രീതിയില്‍ ആംഗലേയം വഴങ്ങും. വളരെ ലോഹ്യം കാണിച്ചു. കിടക്കയും ഷീറ്റുമൊക്കെ വിരിച്ചുതന്നു, കൂടാതെ ചായ വരുത്തിതന്നു.. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പറയാന്‍ മടിക്കരുത്.. യുക്രൈന്‍ ആഥിതേയത്വം നല്ല രീതിയില്‍ അനുഭവപ്പെട്ടു. ഇവിടെയും അഥിതി ദേവോ ഭവ..

യാത്രയില്‍ മൊത്തം ഏതാണ്ട് സുഖമായി ഉറങ്ങി. രാവിലെ ഏഴുമണിയോടെ ചെര്ണിവിസ്റ്റിയില്‍ എത്തി. ബന്ധുവും, അതിലേറെ സുഹൃത്തുമായ എഡ്വിന്‍ സ്റേഷനില്‍ ഉണ്ടായിരുന്നു. ടാക്സിയില്‍ കയറി എഡ്വിന്‍ പഠിക്കുന്ന മെഡിക്കല്‍കോളേജ് ഹോസ്റ്റലില്‍ പോയി. അവിടെ നേരത്തെ ശരിയാക്കിയിരുന്ന ഗ്വസ്റ്റ്  റൂമിന്റെ താക്കോല്‍ വാങ്ങി, പ്രഭാതകര്‍മ്മങ്ങള്‍ കഴിച്ചു. 

അടുത്തൊരു ഭോജനശാലയുണ്ട്, ഒരു വടക്കേയിന്ത്യന്റെ വക. അവിടെ കയറി പ്രഭാതഭക്ഷണം. ഏലം ചേര്‍ത്ത സുന്ദരമായ ചായ..

എഡ്വിന്‍, റൂബന്‍ എന്നിവരോടൊപ്പം ചെര്ണിവിസ്റ്റിയിലെ പ്രശസ്തമായ ചെര്ണിവിസ്റ്റി നാഷണല്‍ യുനിവേര്‍സിറ്റിയില്‍ പോയി.

ചെര്ണിവിസ്റ്റിയെക്കുറിച്ച് ചെറുതായി കുറിക്കട്ടെ..

ചെര്ണിവിസ്റ്റി പ്രവിശ്യയുടെ തലസ്ഥാനം കൂടിയാണ് ചെര്ണിവിസ്റ്റി. ഈ പ്രദേശം 1359 മുതല്‍ 1775 വരെ മൊള്‍ഡോവയുടെ ഭാഗമായിരുന്നു. 1775-ല്‍ ഇത് ഹാപ്സ്ബെര്‍ഗ് സാമ്രാജ്യത്തിന്റെ ഭാഗമായി. 1849-ല്‍ ഈ പ്രദേശത്തിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുകയും, ബുക്കൊവീന എന്ന പേരില്‍ ഈ പ്രദേശം അറിയപ്പെടുകയും ചെയ്തു. അക്കാലം തൊട്ട് ഇവിടെ സാമ്സ്ക്കാരികമായും വിദ്യാഭ്യാസപരമായും നല്ല പുരോഗതി ഉണ്ടായി. അങ്ങിനെ ഹാപ്സ്ബെര്‍ഗ് (ഓസ്ട്രിയന്‍) അധികൃതര്‍ സ്ഥാപിച്ചതാണ് മുകളില്‍ പറഞ്ഞ സര്‍വകലാശാല. 1866-ല്‍, ഇത് സ്ഥാപിക്കപ്പെടുമ്പോള്‍  ഇതിന്റെ പേര്  Franz Joseph University എന്നായിരുന്നു.  തുടക്കത്തില്‍, പഠിച്ചിരുന്നവരില്‍ കൂടുതലും യഹൂദരും ഓസ്ട്രിയക്കാരുമായിരുന്നു.  ചെര്ണിവിസ്റ്റിയ്ക്ക് ഇന്നും "കൊച്ചുവിയന്ന" എന്നൊരു അപരനാമമുണ്ട്).

1918 മുതല്‍ 1941 വരെ ഈ (ബുക്കൊവിന) പ്രദേശം റൊമേനിയുടെ ഭാഗമായിരുന്നു. 1941-ല്‍ ഈ പ്രദേശം സോവിയറ്റ് റെഡ് ആര്‍മി കൈയ്യടക്കിയതോടെ, ചെര്ണിവിസ്റ്റിയും ഈ പട്ടണം അടങ്ങുന്ന ബുക്കോവിനയും അന്നു ഒരു സോവിയറ്റ് റിപബ്ലിക്‌ ആയിരുന്ന യുക്രൈന്റെ ഭാഗമായി. ഇന്നും ഇത് യുക്രൈന്റെ ഭാഗം തന്നെ.

ചെര്ണിവിസ്റ്റി ചിത്രങ്ങള്‍ ചുവടെ.

1 comment: