Tuesday 17 November 2015

കിയേവ് കുറിപ്പുകള്‍ (ഒന്ന്): കിയേവിലുമുണ്ടൊരു തിരുനക്കര....

കോളേജ്കാലത്ത്, ക്ലാസ് വിട്ടാല്‍ ബസ്‌ കയറാനായി ബസ്സ്റ്റാന്‍ഡിലേയ്ക്ക് പോകുന്നവഴിയാണ് കോട്ടയത്തെ തിരുനക്കരമൈതാനം. മിക്ക ദിവസങ്ങളിലും അവിടെ മീറ്റിംഗ് ഉണ്ടാവും. രാഷ്ട്രീയക്കാര്‍ ഘോരഘോരം പ്രസംഗിക്കും.. ഇന്നത്തെ നേതാക്കളുമായി നോക്കിയാല്‍ അവരൊക്കെ പാവങ്ങളായിരുന്നു.  പ്രസംഗം ഏതാണ്ടിങ്ങനെ...

"ഇക്കാണുന്ന ടാറിട്ട റോഡുകള്‍ നോക്കൂ.. ആരാണിതൊക്കെ ചെയ്തത്.. ആരാണ് കോട്ടയത്ത് മെഡിക്കല്‍കോളേജ് കൊണ്ടുവന്നത്?"

ഒപ്പമുള്ള ഏതെങ്കിലും ഒരു കുരുത്തന്‍കെട്ടവന്‍ അപ്പോള്‍ ഉറക്കെ വിളിച്ചു ചോദിക്കും:

"ഇതൊക്കെ നിന്റെ വീട്ടീന്നു കൊണ്ടുവന്നതാണോടാ?"

കണ്ണുരുട്ടി പേടിപ്പിക്കാന്‍ അന്നത്തെ മൂപ്പില്‍സ് അടുത്തുവരും. പിറകെ കോളേജ്പട വരുന്നതു കാണുമ്പോള്‍ അനുനയിപ്പിക്കും..

"മക്കളെ, അലമ്പുണ്ടാക്കരുത്.. പ്ലീസ്"

എന്തോ മഹാകാര്യം സാധിച്ച മട്ടില്‍ ഞങ്ങള്‍ മുന്നോട്ടു നടക്കും.

അന്നൊന്നും മൈതാനം എന്ന വാക്കിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. ചിന്തിക്കേണ്ട ആവശ്യമെന്താണ്? ശുദ്ധ മലയാളംവാക്കല്ലേ..

പക്ഷെ, കിയേവിലും മൈതാനം കണ്ടപ്പോള്‍ അമ്പരന്നു.. ഗൈഡിനോടു ചോദിച്ചപ്പോള്‍ അത് തുര്‍ക്കി വാക്കാണെന്നു പറഞ്ഞു.. ആ വാക്കിന് അറബിക്ക്, പേര്‍ഷ്യന്‍ വേരുകളും ഉണ്ടത്രേ.. തുറസ്സായ സ്ഥലം എന്നാണര്‍ത്ഥം.

കേരളത്തിലെ ഒട്ടുമിക്ക പട്ടണങ്ങളിലും മൈതാനമുണ്ട്.. പക്ഷെ എന്റെ പഴയ കോട്ടയംമനസിന്‌ മൈതാനം തിരുനക്കര തന്നെ.. കലണ്ടര്‍ മനോരമ തന്നെ എന്നൊക്കെ പറയുന്നതുപോലെ.  മറ്റു നാട്ടുകാര്‍ വഴക്കിനു വരേണ്ട.. നമുക്ക് കിയേവ് മൈതാനത്തെക്കുറിച്ച് പറയാം.

ഇതിന്റെ ശരിയായ പേര് Maidan Nezalezhnosti അഥവാ Independence Square എന്നാണ്. യുക്രൈനികള്‍ ഇതിനെ മൈതാന്‍ എന്നു വിളിക്കുന്നു. നമുക്ക് മലയാളീകരിച്ച് മൈതാനം എന്നുതന്നെ വിളിക്കാം.

കിയേവ് നഗരമദ്ധ്യത്തിലെ സിരാകേന്ദ്രമാണ് ഈ മൈതാനം. 1.2 കിലോമീറ്റര്‍ നീളവും, ഏതാണ്ട് നൂറുമീറ്റര്‍ വീതിയുമുള്ള കിയേവിലെ മുഖ്യതെരുവായ ക്രെഷ്യാറ്റിക്ക് ഈ മൈതാനത്തെ രണ്ടായി വിഭജിക്കുന്നു. 1990-ല്‍ റഷ്യയില്‍ നിന്നും സ്വാതന്ത്ര്യം നേടാനുള്ള ശ്രമങ്ങള്‍ മുതല്‍ ഇവിടെ രാഷ്ട്രീയ റാലികളും പ്രധിക്ഷേധങ്ങളും പലവട്ടം അരങ്ങേറി. യുക്രൈന്‍ വിദ്യാര്‍ഥികള്‍ നാട്ടിലെപ്പോലെ നേതാക്കന്മാരുടെ കുട്ടിക്കുരങ്ങുകളല്ല. രാഷ്ട്രീയ പ്രധിസന്ധി ഉണ്ടാകുമ്പോഴോക്കെ അവര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാറുണ്ട്. 1989, 2001, 2004, 2013-14 എന്നീ വര്‍ഷങ്ങളിലോക്കെ അവര്‍ ഇവിടം പടക്കളമാക്കി. 2001-ല്‍ നടന്ന സമരത്തിന്റെ പേര് ശ്രദ്ധേയമാണ് -  "Ukraine Without Kuchma." Kuchma റഷ്യയുടെ പാവ എന്ന ദുഷ്പേരുണ്ടായിരുന്ന യുക്രൈന്‍ പ്രസിഡന്റ്‌ ആയിരുന്നു കുച്ച്മ. അദ്ദേഹത്തിന് രാജിവച്ച് പോകേണ്ടി വന്നു.  തെരഞ്ഞെടുപ്പില്‍ തിരിമറി നടന്നതിന്റെ പേരിലാണ് 2004-ലെ Orange Revolution ഉണ്ടായത്. തിരഞ്ഞെടുപ്പ് വീണ്ടും നടത്തേണ്ടി വന്നു. 

വിദ്യാര്‍ഥികള്‍ ഇത്രയൊക്കെ ഉണര്‍ന്നു പ്രവര്‍ത്തിച്ചിട്ടും കാര്യമായ ഫലമൊന്നും ഉണ്ടായില്ല. അധികാരത്തില്‍ വന്നവരൊക്കെ അഴിമതിയില്‍ മുങ്ങിനീന്തി. ചിലരെ പുട്ടിന്‍ വിലയ്ക്കെടുത്തു. യുവതയ്ക്ക് യുക്രൈന്‍ എങ്ങിനെയെങ്കിലും യുറോപ്യന്‍ യുണിയനില്‍ ചേരണം. അതിനായി 2013-14ല്‍ നടന്ന സമരം യുറോമൈതാന്‍ എന്നറിയപ്പെടുന്നു. ഇപ്പറഞ്ഞ ഓരോ സമരത്തിലും രക്തസാക്ഷികള്‍ വേണ്ടുവോളം ഉണ്ടായിട്ടുണ്ട്. അവരുടെ മണ്ഡപങ്ങള്‍ മൈതാനത്തിന്റെ പല ഭാഗത്തും കാണാം.

രാഷ്ട്രീയേതരമായ പല ചടങ്ങുകളും ഇവിടെ നടക്കാറുണ്ട്. യുക്രൈന്‍ സ്വാതന്ത്ര്യദിനം, കിയേവ് നഗരദിനം - ഇതൊക്കെ ഇവിടെത്തന്നെയാണ് ആഘോഷിക്കപ്പെടുന്നത്. 

ഈ മൈതാനത്തെ പേര് പലവട്ടം മാറിയിട്ടുണ്ട്.. 1919-ല്‍ ഇത് സോവിയറ്റ് സ്ക്വയര്‍ ആയി നാമകരണം ചെയ്യപ്പെട്ടു. 1935-ല്‍ ഇത് "കാലിനിന്‍ സ്ക്വയര്‍" ആയി. (മിഖേയില്‍ കാലിനിന്‍ പ്രഥമ Supreme Soviet of the USSR-ന്റെ ചെയര്‍മാന്‍ ആയിരുന്നു). 1976-77-ല്‍ പേര് വീണ്ടും മാറി. ഇത്തവണ ലഭിച്ചത് "ഒക്ടോബര്‍ റെവലൂഷന്‍ സ്ക്വയര്‍" എന്ന പേരായിരുന്നു. 1991-ല്‍ റഷ്യയില്‍ നിന്നും രാജ്യം സ്വതന്ത്രമായതിനുശേഷമാണ് ഇപ്പോള്‍ നിലവിലുള്ള പേരു ലഭിച്ചത്.  പെരുമാറ്റങ്ങളുടെ പൂര്‍ണ്ണ ലിസ്റ്റ് ചുവടെ:

1869: Khreshchatyk Square (Khreshchatitskaya ploshchad)
1876: Council (Parliament) Square (Dumskaya ploshchad)
1919: Soviet Square (Sovetskaya ploshchad)
1935: Kalinin Square (Ploshchad Kalinina)
1941: Council (Parliament) Square (Dumska ploshcha)
1943: Kalinin Square (Ploshchad Kalinina)
1977: Square of the October Revolution (Ploshchad Oktyabrskoi Revolutsyi)
1991: Independence Square (Maidan Nezalezhnosti)

മിഖായേല്‍ മാലാഖ തങ്ങളുടെ സ്വന്തമാണ് എന്ന് കേരളത്തിലെ നീണ്ടൂര്‍, വെളിയനാട് തുടങ്ങിയ ഗ്രാമങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നുവെങ്കില്‍ അവര്‍ക്ക് തെറ്റി. അദ്ദേഹം ഇവിടെയും "ബല്യ പുള്ളി" തന്നെയാണ്. പതിനൊന്നാം നൂറ്റാണ്ടുമുതല്‍ യുക്രൈന്റെ സംരക്ഷകനായാണ് മിഖായേല്‍ മാലാഖ അറിയപ്പെടുന്നത്.  മൈതാനത്തിന്റെ പിന്നിലുള്ള പഴയ ഒരു ഗേറ്റിന്റെ മുകളില്‍ മിഖായേല്‍ മാലാഖയുടെ കൂറ്റന്‍പ്രതിമ കാണാം.

വാരാന്ത്യങ്ങളില്‍ ക്രെഷ്യാറ്റിക്ക് തെരുവില്‍ വാഹനങ്ങള്‍ക്ക് നിരോധനമുണ്ട്. അതുകൊണ്ടുതന്നെ തെരുവ് മുറിച്ചു കടക്കാം. പ്രവര്‍ത്തിദിനങ്ങളില്‍ അണ്ടര്‍പാസിലൂടെ വേണം മറുവശത്ത്‌ എത്തുവാന്‍. ഈ തെരുവ് വാരാന്ത്യങ്ങളില്‍ ജനനിബിഡവും, പ്രവര്‍ത്തിദിനങ്ങളില്‍ വാഹനനിബിഡവുമാണ്.

രസകരമായ കാഴ്ചകള്‍ക്ക് യാതൊരു ക്ഷാമവുമില്ല.

No comments:

Post a Comment