Friday 6 February 2015

റഷ്യന്ചരിത്രം (പന്ത്രണ്ട്)

എലിസബത്ത് ചക്രവര്‍ത്തിനിയുടെ കിരീടാവകാശി, പീറ്റര്‍ മൂന്നാമനും, ഭാര്യ, കാതറൈനുമായുള്ള ബന്ധം അനുദിനം വഷളായിക്കൊണ്ടിരുന്നു. കാലാന്തരത്തില്‍ അത് തുറന്ന വിദ്വേഷമായി മാറി. താന്‍ ചക്രവര്‍ത്തിയായാല്‍ ഭാര്യയെ തുറുങ്കലില്‍ അടയ്ക്കുമെന്ന് അയാള്‍ വീമ്പിളക്കി. ഭര്‍ത്താവ് ഇങ്ങനെ ഭീക്ഷണിമുഴക്കിയപ്പോള്‍, പ്രതിരോധനടപടികളെക്കുറിച്ചും, തന്റെ ഭാവിയെക്കുറിച്ചും കാതറൈന്‍ ഗൌരവമായി ആലോചിച്ചു. റഷ്യയിലെയും മറ്റു യുറോപ്യന്‍ രാജ്യങ്ങളിലെയും ശക്തമാരുമായി ബന്ധം സ്ഥാപിക്കുവാന്‍ ഈ ഭീക്ഷണി കാതറൈന് പ്രേരണയായി.

ഒന്നിനും കൊള്ളാത്തവനാണ് തങ്ങളുടെ കിരീടാവകാശിയെന്നു റഷ്യന്‍ജനത ഇതിനോടകം മനസിലാക്കിയിരുന്നു.

ഈ ഘട്ടത്തില്‍ റഷ്യന്‍സൈന്യം തങ്ങളുടെ ശത്രുരാജ്യമായ പ്രഷ്യയിലേയ്ക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു. പ്രഷ്യന്‍ സാമ്രാജ്യത്തിന്റെ അധിനിവേശങ്ങള്‍ യുറോപ്പിലെ പവര്‍ ബാലന്‍സ് തകര്‍ത്തുകൊണ്ടിരുന്ന സമയമായിരുന്നു. പ്രഷ്യയുടെ തലവന്‍, ഫ്രെഡറിക്കിനെ (Frederick the Great of Prussia) പരാജയപ്പെടുത്താന്‍ വേണ്ട സഖ്യങ്ങള്‍ എലിസബത്ത് ചക്രവര്‍ത്തിനി  ചെയ്തിരുന്നു. 1751-ല്‍ റഷ്യന്‍ സൈന്യത്തിന് ഫ്രെഡറിക്കിനെ ഒതുക്കാന്‍ സാധിച്ചു. പക്ഷെ, ഈ ഫ്രെഡറിക്കാകട്ടെബാല്യകാലം തൊട്ടേ പീറ്ററിന്റെ ആരാധ്യപുരുഷനായിരുന്നു. അദ്ദേഹം തോറ്റതില്‍ പീറ്റര്‍ വല്ലാതെ ദുഖിച്ചു.

യുദ്ധത്തിന്റെ വീരനായകര്‍ തിരിച്ചെത്തി. അവരിലെ താരം ഗ്രിഗറി ഓര്‍ലോവ് എന്ന ജനറലായിരുന്നു. സുമുഖനായ ഗ്രിഗറി കാതറൈന്റെ കാമുകനായി. പിന്നീട് ഈ ഗ്രിഗറിയുടെ സഹായത്തോടെയാണ് കാതറൈന്‍ കിരീടം സ്വന്തമാക്കിയത്.

ഫ്രഞ്ച്പട പ്രഷ്യയെ നിശേഷം തോല്‍പ്പിച്ചു. വിജയത്തിന്റെ ഈ ലഹരിയില്‍, ഒരു ക്രിസ്തുമസ് ദിനത്തില്‍, മഹാനായ പീറ്ററിന്റെ മകള്‍, എലിസബത്ത് ചക്രവര്‍ത്തിനി തന്റെ അന്‍പത്തിരണ്ടാം വയസില്‍ നിര്യാതയായി.

ജര്‍മ്മന്‍കാരനായ പീറ്റര്‍ മൂന്നാമന്‍
(വിക്കിപീഡിയ ചിത്രം)
പുതിയ ചക്രവര്‍ത്തിയായി അവരോധിക്കപ്പെട്ട പീറ്റര്‍ മൂന്നാമന്റെ പ്രഥമനടപടി, ഫ്രെഡറിക്കുമായി സമാധാനമുണ്ടാക്കി, അദ്ദേഹത്തെ രക്ഷിക്കുകയെന്നതായിരുന്നു. ഇതില്‍ റഷ്യന്‍ പട്ടാളം വല്ലാതെ രോഷാകുലരായി. ഇതിനുംപുറമേ, റഷ്യന്‍ പട്ടാളത്തിന്റെ യുണിഫോം മാറ്റി, പ്രഷ്യന്‍സൈന്യത്തിന്റെ പോലുള്ള നീലനിറമുള്ള വേഷം ധരിക്കാനും അദ്ദേഹം കല്പനയിറക്കി. അടുത്ത കല്പന ഓര്‍ത്തഡോക്സ് പുരോഹിതര്‍ ജര്‍മ്മനിയിലെ ലൂഥറന്‍ വൈദികരുടെ വേഷം സ്വീകരിക്കണം എന്നതായിരുന്നു.

ഒരു പാര്‍ട്ടിയില്‍ വച്ച് ഭാര്യ കാതറൈന്‍ തന്നോടു ബഹുമാനക്കുറവു കാണിച്ചു എന്ന കാരണത്താല്‍ പീറ്റര്‍ തന്റെ പഴയ ഭീക്ഷണി വീണ്ടും ആവര്‍ത്തിച്ചു.

തനിക്ക് പ്രവര്‍ത്തിക്കേണ്ട സമയമായി എന്ന് കാതറൈന് മനസിലായി. പിന്നെ നടന്നത് ഒരു കൊട്ടാരം അട്ടിമറിയായിരുന്നു. പിറ്റേരാത്രിതന്നെ പീറ്ററിനെ നഗരത്തിന്റെ വെളിയില്‍ കൊണ്ടുപോയി ഇല്ലായ്മ ചെയ്തു. അപകടംമൂലമോ, ഹൃദ്രോഗം മൂലമോ ആയിരുന്നു മരണം എന്നാണു വാര്‍ത്ത പ്രചരിപ്പിച്ചത്. ഏതായാലും തന്റെ ഉത്തരവിന്‍പ്രകാരമാണ് ഭര്‍ത്താവ് കൊല്ലപ്പെട്ടത് എന്നതിന് യാതൊരു തെളിവും കാതറൈന്‍ അവശേഷിപ്പിച്ചില്ല. പീറ്റര്‍ ജീവിച്ചിരുന്നുവെങ്കില്‍ റഷ്യന്‍ സാമ്രാജ്യം ഇല്ലാതാകുമായിരുന്നു; കാതറൈന്‍ മാത്രമാണ് റഷ്യയുടെ രക്ഷക എന്നൊക്കെ രാജ്യത്തുടനീളം പ്രചരിപ്പിച്ചു.

അങ്ങിനെ മുപ്പത്തിമൂന്നു വയസുള്ള ജര്‍മ്മന്‍ വനിത, അവരുടെ അനാശ്യാസബന്ധങ്ങള്‍ എല്ലാം റഷ്യയില്‍ പാട്ടായിരുന്നിട്ടും, സാമ്രാജ്യത്തിന്റെ ഭരണാധികാരിയായി. മോസ്ക്കോയിലെ ക്രെംലിനില്‍ ചെന്നു ആഘോഷമായ കിരീടധാരണചടങ്ങും നടത്തി.

Empress Catherine the Great of Russia (Picture Courtesy: Wikipedia)
കൊട്ടാരത്തിലെ മുറികളില്‍ ലോകത്തിന്റെ നാനാഭാഗങ്ങളില്നിന്നുമുള്ള വിവിധയിനം കലാവസ്തുക്കള്‍ അവര്‍ ശേഖരിച്ചു. കാതറിന് ഇതൊരു ലഹരിയായിരുന്നു. (സെന്റ്‌ പീറ്റേര്‍സ്ബര്‍ഗിലെ "ഹെര്‍മിറ്റേജ്" എന്ന് അറിയപ്പെടുന്ന, കൊട്ടാരത്തില്‍ - ഇപ്പോള്‍ മ്യുസിയം - ഇതിന്റെ വന്‍ശേഖരം സന്ദര്‍ശകര്‍ക്ക് കാണാം.)

കലാവസ്തുക്കള്‍ മാത്രമല്ല, കാമുകന്മാരും ചക്രവര്‍ത്തിനിയുടെ ലഹരിയായിരുന്നു. നിരവധി കാമുകന്മാര്‍ക്ക് വേണ്ടത്ര ആനുകൂല്യങ്ങള്‍ ഉദാരമായി നല്‍കി. ഇതിന്റെയെല്ലാമിടയിലും അവര്‍ റഷ്യയെ ഒരു നിയമാധിഷ്ടരാഷ്ട്രമാക്കാന്‍ ശ്രമിച്ചിരുന്നു.

1762-ലാണ് കാതറൈന്‍ അധികാരത്തില്‍ വരുന്നത്. സ്വാതന്ത്ര്യത്തിന്റെ അപ്പസ്തോലയാകണമെന്നായിരുന്നു അവരുടെ ആഗ്രഹം. പക്ഷെ, അടിമവ്യവസ്ഥതയില്‍ അധിഷ്ഠിതമായി കഴിഞ്ഞിരുന്ന രാജ്യത്ത് മനുഷ്യാവകാശം എന്നത് സ്ഫോടകാത്മകമായ ഒരു ചിന്തയാണ്.

No comments:

Post a Comment