Friday 6 February 2015

റഷ്യന്‍ ചരിത്രം (ഒന്പtത്)

ചെറുപ്പക്കാരനായിരുന്ന സ്വീഡിഷ് രാജാവിനു അന്നത്തെ റഷ്യ വെറുമൊരു കടലാസുപുലിയാണെന്നു മനസിലായി.

പക്ഷെ ഇതു പീറ്ററിന് ബോധ്യപ്പെടുത്തികൊടുത്തത് എന്തുവിലകൊടുത്തും റഷ്യയെ ഒരു കരുത്തുറ്റ സൈനികശക്തിയാക്കേണ്ടതിന്റെ ആവശ്യകതയാണ്.

തുടക്കംമുതലേ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുമായുള്ള ചക്രവര്‍ത്തിയുടെ ബന്ധം വഷളായിരുന്നു. സഭാധികാരികള്‍ അവരെ അനുസരിക്കാന്‍ തയ്യാറാകാത്ത പീറ്ററിനെ കഠിനമായി വെറുത്തിരുന്നു. അദ്ദേഹത്തിനെതിരെ ശത്രുരാജ്യങ്ങള്‍ക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്താന്പോലും അവര്‍ മുതിര്‍ന്നു. സഭയ്ക്ക് തന്നോടുള്ള കൂറില്ലായ്മ  തിരിച്ചറിഞ്ഞിട്ടുള്ള ചക്രവര്‍ത്തി അവരെ ശരിയ്ക്കും വെറുപ്പിക്കാന്‍ തന്നെ തീരുമാനിച്ചു. പീരങ്കികള്‍ നിര്‍മ്മിക്കുന്നതിന് ലോഹം കണ്ടെത്താനാവാതെവന്നപ്പോള്‍ ബലമായി പള്ളിമണികള്‍ അഴിച്ചെടുത്ത്, ഉരുക്കി, പീരങ്കികള്‍ തീര്‍ത്തു..

യുദ്ധസന്നാഹത്തിനായി പുതിയ കരം ഏര്‍പ്പെടുത്തി, 45,000 പുതിയ സൈനികരെ പട്ടാളത്തില്‍ ചേര്‍ത്തു. റഷ്യയില്‍ സൈനികസേവനം കുറഞ്ഞത്‌ ഇരുപത്തഞ്ചു വര്‍ഷത്തേയ്ക്കായിരുന്നു (ചിലപ്പോള്‍ ആയുഷ്ക്കാലം മുഴുവനും). അതുകൊണ്ടുതന്നെ ഒരാള്‍ പട്ടാളത്തില്‍ ചേര്‍ന്നാല്‍ ജീവനോടെ തിരിച്ചുവരും എന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

സ്വീഡിഷ് രാജാവും പട്ടാളവും പോളണ്ടിലായിരുന്ന തക്കംനോക്കി പുത്തന്‍ കരുത്തുമായി പീറ്ററിന്റെ പട്ടാളം നേവാനദി ഗള്‍ഫ് ഓഫ് ഫിന്‍ലന്‍ഡില്‍ ചേരുന്ന സ്ഥലത്തെ ഒരു ദ്വീപ്‌ സ്വന്തമാക്കി. തരിശായിക്കിടന്ന അവിടെ ഒരു ആധുനിക നഗരം - റഷ്യയുടെ പുതിയ തലസ്ഥാനം  പണിയാന്‍ തീരുമാനിച്ചു. താമസംവിനാ ചാള്‍സ് തന്നോട് പകരംവീട്ടാന്‍ വരുമെന്ന് പീറ്ററിന് നല്ലവണ്ണം അറിയാമായിരുന്നു. അതുകൊണ്ടുതന്നെ ശക്തമായ നാവികപ്പട ഉണ്ടാക്കാന്‍ ദ്രുതഗതിയില്‍ പണികള്‍ തുടങ്ങി. കീഴടക്കിയ ദ്വീപ്‌ ഒരു തുറുമുഖമായി ഉപയോഗിക്കാമല്ലോ.

പുതിയ നഗരം പടുത്തുയര്‍‍ത്താന്‍ റഷ്യയിലെ കര്‍ഷകരുടെയും പട്ടാളത്തിന്റെയും, യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട സ്വീഡന്‍ പട്ടാളക്കാരുടെയും സേവനം ഉപയോഗപ്പെടുത്തി, കഠിനമായ അധ്വാനഭാരം, മലേറിയ, അതിശൈത്യം തുടങ്ങിയവ ആയിരക്കണക്കിന് പണിക്കാരെ നിത്യമെന്നോണം കൊന്നുകളഞ്ഞു. പുതിയ നഗരം എല്ലുകളുടെ അടിത്തറയിട്ടു പണിതതാണെന്ന് റഷ്യന്‍ജനത പറയുമായിരുന്നു.

പുതിയ നഗരം എന്നതിനേക്കാള്‍ സെന്റ് പീറ്റേര്സ്ബെര്‍ഗ് ഒരു പുതിയ സമൂഹത്തിന്റെ അടിത്തറയായി.

പുതിയ നഗരത്തെക്കുറിച്ച് കേട്ടപ്പോള്‍ ചാള്‍സ് രാജാവിനു പരിഹാസം... അയാള്‍ പണിയട്ടെ, അത് പിടിച്ചെടുക്കുന്നതിന്റെ ബഹുമതി നമ്മുടേതായിരിക്കും..

1708-ല്‍ ചാള്‍സ് പോളണ്ട് വിട്ട് മോസ്ക്കോ ലക്ഷ്യമായി റഷ്യയില്‍ കടന്നു. ഇതിനെ റഷ്യ അഗ്നികൊണ്ടാണ് നേരിട്ടത്... അവര്‍ക്ക് പോകേണ്ട വഴികളെല്ലാം ചുട്ടെരിച്ചു. തണുപ്പുകാലമായപ്പോഴേയ്ക്കും സ്വീഡന്‍ പട്ടാളം യുദ്ധോപകരണങ്ങളുടെയും ഭക്ഷ്യസാധനങ്ങളുടെയും സപ്പ്ളൈ ലഭിക്കാനാവാത്ത വിധത്തില്‍ റഷ്യയ്ക്കുള്ളില്‍ ആയിക്കഴിഞ്ഞിരുന്നു.

ജൂലൈ മാസമായപ്പോള്‍ തന്റെ അറുപതിനായിരം വരുന്ന പട്ടാളക്കാരുമായി പീറ്റര്‍ ഉക്രൈനിലെ പോള്‍ട്ടാവ പട്ടണത്തില്‍ വച്ച് സ്വീഡനെ നേരിട്ടു. ചാള്‍സ് റഷ്യയ്ക്കുണ്ടായ പുരോഗതി വേണ്ടത്ര മനസിലാക്കിയിരുന്നില്ല. ആള്‍ബലം കൊണ്ടും പുതിയതായി ആര്‍ജ്ജിച്ച ഉപകരണങ്ങളുടെ കരുത്തുകൊണ്ടും പീറ്ററിന്റെ സൈന്യം സ്വീഡനെ അനായാസമായി തോല്‍‍പിച്ചു.
പോള്‍ട്ടോവ യുദ്ധം (വിക്കിപീഡിയ ചിത്രം)

1711-ല്‍ പുതിയ നഗരത്തിന്റെ പണികള്‍ പൂര്‍ത്തിയായിക്കഴിഞ്ഞപ്പോള്‍ രാജകൊട്ടാരവുമായി ബന്ധപ്പെട്ട എല്ലാവരോടും പുതിയ സ്ഥലത്തെത്താന്‍ ഉത്തരവിട്ടു. ജനങ്ങളുടെ മനസ്സില്‍ മോസ്ക്കോ തന്നെ തലസ്ഥാനമായിതുടര്‍ന്നു. പക്ഷെ, പൊതുജനാഭിപ്രായത്തിനു പീറ്റര്‍ ഒട്ടും വില കൊടുത്തിരുന്നില്ല. ജനം സഞ്ചാരവിമുഖരായിരുന്നെങ്കിലും, പീറ്റര്‍ അക്കാലത്ത് ഒരു ദിവസം ആയിരം മൈല്‍ വരെ സഞ്ചരിച്ചിരുന്നുവത്രേ..

സ്വീഡനെ തോല്‍‍പിച്ച മഹത്വത്തില്‍ ചക്രവര്‍ത്തി തനിക്കായി പുതിയ കിരീടം ഉണ്ടാക്കി. സ്ഥാനപ്പേരും മാറ്റി. അങ്ങിനെ പീറ്റര്‍ റഷ്യയുടെ അജയ്യനായ മഹാനായ പീറ്റര്‍ ചക്രവര്‍ത്തിആയി.

താന്‍ ചെയ്തതെല്ലാം ആരെങ്കിലും ഇല്ലായ്മ ചെയ്യുമോ എന്ന മനോവ്യാധി പീറ്ററിനെ വല്ലാതെ ഉലച്ചിരുന്നു. അലെക്സി എന്ന ഏകമകന്‍ അനന്തരാവകാശിയായി ഉണ്ടായിരുന്നുവെങ്കിലും അയാള്‍ ആ സ്ഥാനത്തിനു യോഗ്യനായിരുന്നില്ല. അലസനും സുഖിമാനുമായിരുന്ന അലെക്സിയോട് പീറ്റര്‍ ഇടയ്ക്കിടയ്ക്ക് പറയുമായിരുന്നു.. എന്റെ അതെ ശൈലിയില്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോകണം. അതിനാവില്ലെങ്കില്‍ കിരീടം വേണ്ടെന്നു വയ്ക്കണം.

റഷ്യന്‍ചക്രവര്‍ത്തി പദവി തനിക്കുവേണ്ടെന്ന് അലെക്സി അവസാനം തീര്‍ത്തുപറഞ്ഞു..


കുറിപ്പ്:

ലോകത്തിലെ അതിമനോഹര നഗരങ്ങളില്‍ ഒന്നാണ് സെന്റ് പീറ്റേര്സ്ബെര്‍ഗ്. ലെനിന്റെ മരണശേഷം സ്റ്റാലിന്‍ ഇതിന്റെ പേര് ലെനിന്ഗ്രാഡ് എന്നാക്കി. പക്ഷെ കമ്മ്യൂണിസം തകര്ന്നതിനുശേഷം, അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം മാനിച്ച് പഴയ പേര്‍ തിരികെകൊണ്ടുവന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ നഗരം വളരെ നാശമായി. ഈ കാലയളവില്‍ പത്തുലക്ഷം പേരാണ് ഇവിടെ മരിച്ചത്.

പീറ്റര്‍ ചക്രവര്‍ത്തിയെക്കുറിച്ച് വിശദമായി അറിയാന്‍ താല്പര്യമുള്ളവര്‍ക്ക് ഏതാണ്ട് ആറുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോകുമെന്ററി യുട്യുബില്‍ ലഭ്യമാണ്. ലിങ്ക് ചുവടെ.


No comments:

Post a Comment