Friday 6 February 2015

റഷ്യന്ചyരിത്രം (പതിമൂന്ന്)

അടിമകളെപ്പോലെ കാര്‍ഷികജോലി ചെയ്തിരുന്ന പ്രജകളോട് താല്‍ക്കാലികമായി ആര്‍ദ്രത തോന്നിയെങ്കിലും, ചക്രവര്ത്തിനിയില്‍ പ്രായോഗികബുദ്ധി ഉണര്‍ന്നുപ്രവര്‍ത്തിച്ചു. റഷ്യയിലെ വിദ്യാ/സാമ്പത്തികസമ്പന്നരുടെയും, റഷ്യയിലെ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെയും ഇടയില്‍ വലിയ വിടവുണ്ടായിരുന്നു. മേല്‍ത്തട്ടിലുള്ളവരുടെ സഹായമില്ലാത്ത ഭരണം അസാധ്യമാണെന്ന് അവര്‍ക്കറിയാമായിരുന്നു. അടിമകളെ മോചിപ്പിക്കുകയെന്നത് തന്റെ അധികാരനഷ്ടത്തിലേ കലാശിക്കൂ എന്നവര്‍ തിരിച്ചറിഞ്ഞു.

ദുരിതപൂര്‍ണ്ണമായ ജീവിതം റഷ്യയിലെ സാധുക്കള്‍ക്ക് ഇതിനോടകം അസഹ്യമായിക്കഴിഞ്ഞിരുന്നു. അവരുടെ രക്ഷകന്‍ യെമെലിയന്‍ പുഗചെവ് എന്നൊരു കൊസാക്കുകാരന്റെ (യുക്രൈനിലും തെക്കന്‍ റഷ്യയിലും ഉള്ള ഒരു വംശം) രൂപത്തില്‍ അവരുടെ മുന്നില്‍ അവതരിച്ചു. പുഗചെവ് അശരണരുടെ നേതൃത്വം സ്വയം ഏറ്റെടുത്തു. ഊഷ്മളമായ സ്വീകരണമാണ് അദ്ദേഹത്തിന് സാധാരണജനങ്ങളില്‍ നിന്നും ലഭിച്ചത്. അദ്ദേഹം സ്വന്തമായി ഒരു പ്രാദേശിക സര്‍ക്കാര്‍ സ്ഥാപിക്കുകയും തന്റെ ഭര്‍ത്താവിനെ കൊന്ന ചക്രവര്ത്തിനിയെ സ്ഥാനഭ്രഷ്ടയാക്കണമെന്നു ജനങ്ങളോട് ആഹ്വാനം ചെയ്യുകയും ചെയ്തു. അടിമവ്യവസ്ഥ ഇല്ലാതാക്കാനും കൃഷിയിടങ്ങള്‍ സ്വന്തമാക്കാനും പുഗചെവിന്റെ നേതൃത്വത്തില്‍ ജനം ശ്രമിച്ചു. തുടക്കത്തില്‍ വിജയം കൈവരിച്ചെങ്കിലും വെറും ആയിരം സൈനികര്‍ മാത്രം സ്വന്തമായുണ്ടായിരുന്ന പുഗചെവിന് റഷ്യന്‍ സൈന്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഒരു വര്‍ഷത്തോളം വോള്‍ഗാനദിയുടെ തീരങ്ങളില്‍ ഇവര്‍ വിപ്ലവം കൊണ്ടാടി. (വോള്‍ഗാനദിയുടെ തരംഗമാലകള്‍ അതേറ്റു പാടുന്നു...എന്ന നമ്മുടെ വിപ്ലവഗാനത്തിന്റെ പിന്നില്‍ ഈ സംഭവം ഉണ്ടോ എന്തോ!)
പുഗചേവ്  (വിക്കിപീഡിയ ചിത്രം)

1774-ല്‍ പുഗചെവിനെ പിടിച്ച് ഇരുമ്പുപേടകത്തിലാക്കി കൊട്ടാരത്തില്‍ കൊണ്ടുവന്ന് ചോദ്യംചെയ്യലിനുശേഷം വധിച്ചുകളഞ്ഞു.

തല്ക്കാലത്തേയ്ക്ക് വിപ്ലവം ഇല്ലാതായെങ്കിലും, ഈ വിപ്ലവത്തിന്റെ പ്രേതം റഷ്യയെ, റോമനോവ് ഡയനാസ്റ്റിയുടെ അന്ത്യംവരെ വേട്ടയാടി. ഈ സംഭവത്തോടെ, ചക്രവര്ത്തിനിയ്ക്ക് റഷ്യയിലെ സാധാരണജനത്തെ പേടിയായി എന്ന് പറയുന്നതാണ് ശരി.

മഹാനായ പീറ്ററിനെപ്പോലെ മാറ്റങ്ങള്‍ നടപ്പിലാക്കണം എന്നാഗ്രഹിച്ചെങ്കിലും അതിജീവനമായിരുന്നു കാതറൈന്റെ മുഖ്യ അജണ്ട. അതിജീവനത്തിന് ഏറ്റവും പറ്റിയ വഴി സാമ്രാജ്യവികസനമാണ്. കാരണം, സാമ്രാജ്യം വികസിച്ചാല്‍ ഭൂവുടമകളായ പ്രഭുക്കള്‍ സന്തോഷിക്കും. അവരുടെ സന്തോഷമാണ് ഭരണാധികാരികളുടെ അധികാരം നിലനിര്‍ത്തുന്നത്.

എല്ലാ റഷ്യന്‍ ഭരണാധികാരികളുടെയും സ്വപ്നമായിരുന്നു കരിങ്കടലിന്റെ ആധിപത്യം. തുര്‍ക്കി ആസ്ഥാനമായുള്ള ഓട്ടോമാന്‍ സാമ്രാജ്യം ശിഥിലവും ക്ഷീണിതവുമാകുന്ന ഘട്ടമായിരുന്നു അപ്പോള്‍.

1768-ല്‍ റഷ്യന്‍ സൈന്യം കരിങ്കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു. തുര്‍ക്കിയും അവരുടെ സഖ്യകക്ഷികളുമായുള്ള, വര്‍ഷങ്ങളോളം നീണ്ടുനിന്ന, യുദ്ധത്തിന്റെ തുടക്കമായിരുന്നു അത്.

സ്ത്രീ ആയിരുന്നതിനാല്‍, പീറ്ററിനെപ്പോലെ പടയാളികളോടൊപ്പം യുദ്ധത്തിന്റെ മുന്‍നിരയില്‍ പോയില്ലെങ്കിലും, കാതറൈന്‍ വളരെ വിദഗ്ദമായി യുദ്ധത്തിനു വേണ്ട നേതൃത്വം നല്‍കി. ഈ യുദ്ധത്തിന്റെ കമാന്‍ഡറായിരുന്ന ഗ്രിഗറി പോട്ടെംകിനുമായി കാതറൈന്‍ ഈ കാലത്ത് വളരെ അടുത്തു. പോട്ടെംകിനു കൊട്ടാരത്തില്‍ ലഭിച്ച സ്വാതന്ത്ര്യം, പിന്നീട് ചക്രവര്‍ത്തിനിയുടെ കിടക്കറയിലും ലഭിച്ചു. ഇവര്‍ തമ്മില്‍ രഹസ്യമായി വിവാഹം കഴിച്ചു എന്നും കിംവദന്തികളുണ്ട്.

കാതറൈനും പോട്ടെംകിനും കൂടി, ഒട്ടോമാന്‍ സാമ്രാജ്യത്തെ ഇല്ലായ്മ ചെയ്യാന്‍ തീരുമാനിച്ചു. ആദ്യപടിയായി കരിങ്കടലിലെ ക്രൈമീയ എന്ന ഉപദ്വീപ് പിടിച്ചടക്കി (ഈ ക്രൈമീയ കഴിഞ്ഞവര്ഷം ഒരു അഭിപ്രായവോട്ടെടുപ്പിനെ തുടര്‍ന്ന് ഇപ്പോള്‍ സ്വതന്ത്ര രാജ്യമായ യുക്രൈനില്‍ നിന്നും റഷ്യ പിടിച്ചെടുത്തത് വന്‍വിവാദമായതോര്‍മ്മയുണ്ടാകുമല്ലോ). അങ്ങിനെ, തന്റെ ഇരുപതുവര്‍ഷത്തെ ഭരണത്തിനുശേഷം റഷ്യയുടെ വലിയൊരു സ്വപ്നം സാക്ഷാല്‍ക്കരിച്ച് കാതറൈന്‍ കരിങ്കടല്‍ തന്റെ അധീനതയിലാക്കി.

ഈ വിജയത്തിന്റെ സ്മാരകമായി ഫ്രഞ്ച് കലാകാരന്മാരുടെ സഹായത്തോടെ പീറ്റര്‍ ചക്രവര്‍ത്തി കുതിരപ്പുറത്തിരിക്കുന്ന ഒരു പ്രതിമ സെന്റ്‌ പീറ്റേര്‍സ്ബര്‍ഗിന്റെ പ്രധാനപ്പെട്ട സ്ഥലത്തു സ്ഥാപിച്ചു.

(ഇതിനെക്കുറിച്ച്‌ അല്പം പരാമര്ശിക്കാതിരിക്കുന്നത് ശരിയല്ലെന്നു തോന്നുന്നു. അമേരിക്കയിലെ Statue of Liberty-യുടെ അതേ പ്രാധാന്യമാണ് റഷ്യയില്‍ ഈ പ്രതിമയ്ക്കുള്ളത്‌. രണ്ടും പണിചെയ്തത് ഫ്രഞ്ച് കലാകാരന്മാര്‍. റഷ്യയിലെ പ്രസിദ്ധനായ കവി, അലക്സാണ്ടര്‍ പുഷിക്കിന്റെ ഏറ്റവും പ്രശസ്തമായ ഒരു കവിതയുണ്ട് – The Bronze Horseman. ഇന്ന് ഈ പ്രതിമ ആ പേരിലാണ് അറിയപ്പെടുന്നത്.)
Bronze Horseman (Picture from: Wikipedia)

ഇതൊക്കെ റഷ്യയില്‍ നടക്കുമ്പോള്‍ മൈലുകളകലെ, യൂറോപ്പില്‍ മറ്റൊരു വിപ്ലവം അരങ്ങേറുകയായിരുന്നു. 1793-ല്‍ ഫ്രഞ്ച് വിപ്ലവകാരികള്‍ ലൂയി പതിനാറാമനെ വധിച്ചു. തങ്ങളെല്ലാം ജനത്തെ ഭരിക്കാനായി ദൈവത്താല്‍ നിയോഗിക്കപ്പെട്ടവരാണെന്നായിരുന്നു അന്നത്തെ എല്ലാ രാജാക്കന്മാരുടെയും, ചക്രവര്ത്തിമാരുടെയും വിശ്വാസം. (നമ്മുടെ മെത്രാന്മാര്‍ ആ വിശ്വാസം ഇന്നും വച്ചുപുലര്‍ത്തുന്നുണ്ടല്ലോ) ആ നിലയ്ക്ക് ദൈവഹിതത്തിനെതിരായുള്ള ഒരു പാതകമായാണ് കാതറൈന്‍ ഈ കൊലപാതകത്തെ കണ്ടത്. ഏതായാലും ഫ്രാന്‍സിലെ സംഭവവികാസങ്ങള്‍ കാതറൈനെ വല്ലാതെ ഉലച്ചു. ഇതിനെത്തുടര്‍ന്ന് യുറോപ്പിലെ രാഷ്ട്രീയനാടകത്തിലെ മുഖ്യനായകനായി നെപ്പോളിയന്‍.

ഇതിനോടകം അറുപത്തേഴു വയസായിരുന്ന കാതറൈന്‍ തന്റെ അന്ത്യമടുത്തു എന്ന് മനസിലാക്കി. ആരെയാണ് തന്റെ അനന്തരാവകാശിയാക്കേണ്ടത് എന്നതിനെക്കുറിച്ച് ആലോചിക്കാന്‍ തുടങ്ങി.

സ്വാഭാവിക കിരീടാവകാശി, സ്വന്തം പുത്രന്‍ പോള്‍ ആണ്. പക്ഷെ അയാളെ കാതറൈന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവരുടെ നോട്ടത്തില്‍ ക്രൂരനും അപകടകാരിയും ആയിരുന്നു, അയാള്‍. കൂടെക്കൂടെ തന്റെ പിതാവ് എങ്ങിനെ മരിച്ചു, തുടങ്ങിയ അസുഖകരമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ ലോകത്തിലെ ഏറ്റവും ശക്തയായിരുന്ന കാതറൈന്‍ പോളിനെ ഭയന്നിരുന്നു.

കാതറൈന്‍ പോളില്‍ നിന്നും ആകെ പ്രതീക്ഷിച്ചതിതുമാത്രമാണ് കുട്ടികളെ ജനിപ്പിക്കുക. ആ കടമ പോള്‍ നിര്‍വഹിച്ചു. പോളിന്റെ മൂത്തമകന്‍, അലക്സാണ്ടാറിന്റെ ബാല്യകാലം ക്ലേശകരമായിരുന്നു. ഉത്തര-ദക്ഷിണധ്രുവങ്ങളായിരുന്ന പിതാവിനെയും ചക്രവര്ത്തിനിയെയും പ്രീതിപ്പെടുത്തുവാന്‍ കുട്ടി ശീലിച്ചു. ഭാവിയില്‍ ജനപ്രിയനാകാന്‍ ഈ ശീലം അലക്സാണ്ടാര്‍ എന്ന ആ കുട്ടിയെ ഒട്ടൊന്നുമല്ല സഹായിച്ചത്.

No comments:

Post a Comment