Friday 6 February 2015

റഷ്യന്‍ചരിത്രം (പത്ത്)

ദാരിദ്രശുഷ്ക്കമാം പാഴ്ക്കുടിലൊന്നിലാണീ രുചിരാംഗി ജനിച്ചതത്രേ” 

എന്ന് മഗ്ദലനമറിയത്തെക്കുറിച്ച് വള്ളത്തോള്‍ എഴുതിയത് 1724-ല്‍ പീറ്റര്‍ തന്റെ ചക്രവര്‍ത്തിനിയായി വാഴിച്ച കാതറൈനെക്കുറിച്ചും പറയാം. ഇവരെക്കുറിച്ച് കൂടുതല്‍ വിശദമായി അടിക്കുറിപ്പില്‍.

പീറ്ററിന്റെ ദാമ്പത്യം തുടക്കംമുതലേ ഭദ്രമല്ലായിരുന്നു. ബന്ധം ഏറെ വഷളായിരുന്ന സമയത്താണ് അദ്ദേഹം കാതറൈനെ കണ്ടുമുട്ടുന്നത്. കാതറൈന്‍ ചക്രവര്‍ത്തിയ്ക്കൊപ്പം താമസമാരംഭിച്ചു. കുട്ടിയായിരുന്നപ്പോഴും ദാമ്പത്യജീവിതത്തിലും തനിക്കു ലഭിക്കാതെപോയ സ്നേഹവും ഊഷ്മളതയും, പരിചരണവും കരുതലും പുതിയ കാമുകിയില്‍ നിന്നും ചക്രവര്‍ത്തിയ്ക്കു വേണ്ടുവോളം ലഭിച്ചു. ആദ്യം രഹസ്യമായി ഇവരെ വിവാഹം ചെയ്തു, പിന്നീട് ഔദ്യോഗികമായിതന്നെ വിവാഹം കഴിച്ചു.

പീറ്ററിന്റെ യുദ്ധക്കളത്തിലേയ്ക്കുള്ളതുള്‍പെടെയുള്ള എല്ലാ യാത്രകളിലുംലും ഇവര്‍ ചക്രവര്‍ത്തിയെ അനുഗമിച്ചു.

ഭാര്യയുമായി മാത്രമല്ല, അനന്തരാവകാശിയായ പുത്രന്‍, അലെക്സിയുമായുള്ള ബന്ധവും വല്ലാതെ വഷളായി. രാഷ്ട്രത്തലവനാകാനുള്ള യാതൊരു യോഗ്യതയും തന്റെ പുത്രനില്ല എന്നു മനസിലാക്കിയ പീറ്റര്‍, മകനെ തന്റെ ശത്രുക്കള്‍ തനിക്കെതിരായി ഉപയോഗിക്കുന്നുണ്ട് എന്നു തോന്നിയതിനാല്‍, ഏതെങ്കിലും സന്യാസാശ്രമത്തില്‍ ബന്ധിതനാക്കാന്‍ തീരുമാനിച്ചു. ഇതു കേട്ടറിഞ്ഞ അലെക്സി രാജ്യം വിട്ടു. ഇതിലെ അപകടം മനസിലാക്കിയ റഷ്യന്‍ ചാരന്മാര്‍ അന്വേക്ഷിച്ച്‌ ചക്രവര്ത്തികുമാരന്‍ ഓസ്ട്രിയയിലുണ്ടെന്നറിഞ്ഞു. അവിടെനിന്നും ഒരുതരത്തില്‍ പറഞ്ഞുവശത്താക്കി തിരികെ കൊണ്ടുവന്നു.

സത്യമെല്ലാം തുറന്നുപറഞ്ഞാല്‍ ജീവന്‍ രക്ഷിക്കാം എന്ന് പിതാവ് വാക്കുകൊടുത്തതിനാല്‍ അലെക്സി തന്നെ പലതിനും പ്രേരിപ്പിച്ചുകൊണ്ടിരുന്നവരുടെയെല്ലാം പേരുകള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കായി, അലെക്സിയെ ഉദ്യോഗസ്ഥര്‍ കഠിനമായി ദേഹോപദ്രവം ചെയ്തു. ചോദ്യം ചെയ്യലിന്റെ അവസാനം വധശിക്ഷ വിധിച്ചു. പക്ഷെ, ആ ശിക്ഷ എറ്റുവാങ്ങുന്നതിനു മുന്നേ, സെല്ലില്‍ കണ്ടത് അലെക്സിയുടെ മൃതദേഹമാണ്.

ഒരു വര്‍ഷത്തിനുള്ളില്‍, ആയിടെ കാതറിന്‍ പ്രസവിച്ച പീറ്ററിന്റെ ആണ്‍കുഞ്ഞും മരിച്ചു. അങ്ങിനെ റഷ്യ കിരീടാവകാശിയില്ലാത്ത സാമ്രാജ്യമായി.

1724-ല്‍ കാതറൈന്‍ ചക്രവര്‍ത്തിനിയായി വാഴിക്കപ്പെട്ടു. അതിനുശേഷം ഇവര്‍ തമ്മിലുള്ള ബന്ധം ഉലഞ്ഞു. ഏതാണ്ട് ഒരു വര്‍ഷത്തോളം ഇവര്‍ തമ്മില്‍ സംസാരം പോലുമില്ലായിരുന്നു.

അതേ വര്ഷം നവംബര്‍ മാസത്തിലെ തണുപ്പുള്ള ഒരു ദിവസം തന്റെ ഭടന്മാരെ രക്ഷിക്കാനായി തണുത്തുറഞ്ഞ കടലിലേയ്ക്ക് പീറ്റര്‍ എടുത്തുചാടി. അതിനെതുടര്‍ന്ന്, ഇതിനോടകം ആര്യോഗ്യം വല്ലാതെ മോശമായിരുന്ന പീറ്ററിന്റെ ആരോഗ്യനില പരുങ്ങലിലായി.

1725 ഫെബ്രുവരി എട്ടാം തിയതി താന്‍ ഇനിയധികം ജീവിചിരിക്കുകയില്ല എന്നുമനസിലാക്കിയ പീറ്റര്‍ പേനയെടുത്ത് കടലാസില്‍ ഇത്രയും എഴുതി:

“Give it all to”

ആ വാചകം മുഴുപ്പിക്കാന്‍ സാധിക്കുന്നതിനു മുന്നേ പീറ്റര്‍ ചക്രവര്‍ത്തി തന്റെ അന്‍പത്തിരണ്ടാം വയസില്‍ മരിച്ചുവീണു.

യുറോപ്പിന്റെ പുറമ്പോക്കില്‍ കഴിഞ്ഞിരുന്ന റഷ്യയെ യുറോപ്പിലെ ഒരു പ്രബലശക്തിയായി ഉയര്‍ത്തിയ മഹാനായ പീറ്റര്‍ ചക്രവര്‍ത്തി അങ്ങിനെ, അനന്തരാവകാശി ഇല്ലാതെ അന്തരിച്ചു.

അടിക്കുറിപ്പ്:
കാതറൈന്‍ ചക്രവര്‍ത്തിനി (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
ചുവടെ കൊടുക്കുന്ന വീഡിയോയില്‍ കാതറൈനെക്കുറിച്ച് വിശദമായി പറയുന്നില്ല. എങ്കിലും അവഗണിക്കപ്പെടാനാവാത്ത വ്യക്തിയായിരുന്നു അവര്‍. കഥകളെ തോല്പിക്കുന്ന ചരിത്രം. അവരെക്കുറിച്ച് പരാമര്ശിക്കാതിരിക്കുന്നത് ശരിയല്ല എന്നു തോന്നുന്നു.

ഇവരുടെ ബാല്യകാലത്തെക്കുറിച്ച് വേണ്ടത്ര അറിവുകള്‍  ലഭ്യമല്ല. എങ്കിലും ചരിത്രകാരന്മാരുടെ അനുമാനങ്ങള്‍ ഏതാണ്ടിങ്ങനെ.

ലിത്വേനിയയിലെ ഒരു ഗ്രാമത്തിലെ ദരിദ്രകുടുംബത്തിലാണ് ജനനം (1684). പേര് മാര്‍ത്ത. (അന്ന് ലിത്വേനിയ റഷ്യയുടെ പ്രവിശ്യയായിരുന്നില്ല). നന്നേ ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പ്ലേഗ് മൂലം മരിച്ചു. കുട്ടിയെ പിന്നീട് വളര്‍ത്തിയത് ഒരു പാസ്റ്ററാണ്. അദ്ദേഹത്തിന്റെ വീട്ടില്‍ ഒരു വേലക്കാരിയെപ്പോലെ കഴിഞ്ഞു. വിദ്യാഭ്യാസം ഒട്ടും തന്നെ ലഭിച്ചില്ല. ജീവിതകാലം മുഴുവന്‍ - ചക്രവര്‍ത്തിനി ആയപ്പോഴും - നിരക്ഷരകുക്ഷിയായി കഴിഞ്ഞു. വളര്‍ന്നുവരുന്ന മാര്‍ത്തയുടെ സൌന്ദര്യം കണ്ട് പാസ്റ്ററിന്റെ ഭ്യാര്യയ്ക്ക് ആധിയായി ഇവള്‍ തന്റെ പുത്രനെ തട്ടിയെടുക്കുമോ?

പതിനേഴാം വയസില്‍ ഒരു സ്വീഡിഷ് പട്ടാളക്കാരന് വിവാഹം കഴിപ്പിച്ചുകൊടുത്തു. ഈ വിവാഹബന്ധത്തിന് എട്ടുനാള്‍ മാത്രമായിരുന്നു ആയുസ്സ്. പിന്നീട് റഷ്യന്‍ പട്ടാള ക്യാമ്പുകളില്‍ അലക്കുകാരിയായി ജോലിചെയ്തു. മാര്‍ത്തയുടെ സൌന്ദര്യത്തില്‍ ആകൃഷ്ടനായ ഒരു പട്ടാള ജനറലിന്റെ വെപ്പാട്ടിയായി. അങ്ങിനെയിരിക്കുമ്പോഴാണ്, പീറ്ററിന്റെ ഉറ്റ തോഴനും, സന്തതസഹചാരിയുമായ അലക്സാണ്ടര്‍ മെന്ഷികോവ് മാര്‍ത്തയെ കാണുന്നത്. അങ്ങിനെ അദ്ദേഹത്തിന്റെ വീട്ടില്‍ താമസമായി. മെന്ഷികോവിന്റെ വീട്ടില്‍ വച്ച് മാര്‍ത്തയെ കണ്ടമാത്രയില്‍ പീറ്റര്‍ ചക്രവര്‍ത്തി ഇവരില്‍ അനുരക്തയായി. അവര്‍ പീറ്ററിന്റെ കാമുകിയും, വെപ്പാട്ടിയും, പിന്നീട് ഭാര്യയും അവസാനം ചക്രവര്ത്തിനിയുമായി.

1724-ല്‍ ചക്രവര്‍ത്തിനിയായി വാഴിക്കപ്പെട്ടതിനുശേഷം ചക്രവര്ത്തിയുമായി രസക്കേടിലായി. ഒരു മകനുണ്ടായിരുന്നത് മരിക്കുകയും ചെയ്തു.

തന്റെ അനന്തരാവകാശിയെ പ്രഖ്യാപിക്കാന്‍ സാധിക്കാതെ ചക്രവര്‍ത്തി അന്തരിച്ചു.

ഇതിനോടകം മാര്‍ത്ത റഷ്യന്‍ (ഓര്‍ത്തഡോക്സ്) മതം സ്വീകരിക്കുകയും (ഇവരുടെ പിതാവ് പോളിഷ് വംശജനായ കത്തോലിക്കനായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു) പേര് കാതറൈന്‍ എന്നാക്കിമാറ്റുകയും ചെയ്തു.

പീറ്ററിന്റെ മരണശേഷം, അദ്ദേഹത്തിന്റെ ചില വിശ്വസ്തരുടെ സഹായത്തോടെ കാതറൈന്‍ റഷ്യയുടെ ഭരണാധികാരിയായി. റഷ്യയുടെ ചരിത്രത്തിലെ ആദ്യവനിതാ ചക്രവര്‍ത്തിനി.

അക്കാലത്ത് റഷ്യയുടെ സമ്പത്തിന്റെ ഏതാണ്ട് അറുപത്തഞ്ച് ശതമാനം പ്രതിരോധാവശ്യങ്ങള്‍ക്കായി ചെലവഴിച്ചിരുന്നു. താരതമ്യേന സമാധാനപൂര്‍ണ്ണമായ അവസ്ഥയായിരുന്നതിനാല്‍ ഇതു വെട്ടിക്കുറച്ച്, കൂടുതല്‍ ജനക്ഷേമപദ്ധതികള്‍ നടപ്പിലാക്കാന്‍ പുതിയ ചക്രവര്‍ത്തിനി തീരുമാനിച്ചു.

രണ്ടുവര്‍ഷം മാത്രമേ ഇവര്‍ക്ക് ഭരണാധികാരിയായി കഴിയാന്‍ സാധിച്ചുള്ളൂ. 1727,  മേയ് 17ന് നാല്പതിമൂന്നാം വയസില്‍ കാതറൈന്‍ ഇഹലോകവാസം വെടിഞ്ഞു.

ചക്രവര്‍ത്തിനിയുടെ തുടക്കത്തിലെ ദരിദ്രജീവിതം റഷ്യയില്‍ അതീവരഹസ്യമായാണ് സൂക്ഷിച്ചിരുന്നത്. ഇത്തരത്തിലൊരു പെണ്‍കുട്ടി, തങ്ങളുടെ ഭരണാധികാരി ആയത് ഒരു പക്ഷെ റഷ്യന്‍സമൂഹത്തിന്റെ ആത്മാഭിമാനത്തിനെ ക്ഷതപ്പെടുത്തിയിരുന്നിരിക്കാം.

വള്ളത്തോളിന്റെ വരികള്‍ വീണ്ടും ഓര്‍ത്തുപോകുന്നു...

ഒട്ടിങ്ങുഴക്കരി കാണാതിരുന്നവള്‍
കൊറ്റക്കുടചൂടും റാണിയായി
ഹന്ത! സൌന്ദര്യമേ നാരിതന്‍ മെയ് ചേര്‍ന്നാല്‍

എന്തെന്തു സൌഭാഗ്യം സാധിക്കാ നീ

No comments:

Post a Comment