Friday 6 February 2015

റഷ്യന്‍ ചരിത്രം (എട്ട്)

പീറ്റര്‍ ചക്രവര്‍ത്തി, അന്നുവരെ റഷ്യയില്‍ ആരും കണ്ടിട്ടില്ലാത്തത്ര മികച്ച കപ്പല്‍ നിര്‍മ്മിക്കാന്‍ ഉത്തരവിട്ടു. അതിനായി അനുവദിച്ചുകൊടുത്തത് അഞ്ചു മാസത്തെ സമയവും. .

ഉത്തരവിടുകമാത്രമല്ല, അതിന്റെ പണിയുമായി പൂര്‍ണ്ണമായും ചക്രവര്‍ത്തി സഹകരിച്ചു. ഏതൊരു തൊഴിലാളിയെയും പോലെ ചക്രവര്‍ത്തിയും ശാരീരികമായി ഇതിനായി മറ്റുള്ളവര്‍ക്കൊപ്പം അധ്വാനിച്ചു.
Peter The Great (വിക്കിപീഡിയ ചിത്രം)
താമസിയാതെ ഡോണ്‍ നദിയില്‍ ഈ കപ്പലിറക്കി. ഇതിന്റെ ക്യാപ്റ്റന്‍സ്ഥാനം ചക്രവര്‍ത്തി തന്നെ ഏറ്റെടുത്തു. കപ്പലിലുണ്ടായിരുന്നവരോട്, തന്നെ സാര്‍ എന്നോ, അഡ്മിറല്‍ എന്നോ വിളിക്കാതെ, ക്യാപ്റ്റന്‍ എന്നു വിളിക്കണം എന്ന് നിര്‍ദ്ദേശിച്ചു.

കരയിലൂടെ തുര്ക്കികളെ (ഒട്ടോമാന്‍) വീണ്ടും ആക്രമിച്ചു. അതോടൊപ്പം കപ്പലില്‍നിന്നുള്ള സപ്പോര്‍ട്ടും റഷ്യന്‍ സൈന്യത്തിനുണ്ടായതുകൊണ്ട് ഇത്തവണ വിജയം എളുപ്പമായിരുന്നു. അങ്ങിനെ, റഷ്യയ്ക്ക് കരിങ്കടലില്‍ ഒരു തുറുമുഖം സ്വന്തമായി. എന്നാല്‍ അതുകൊണ്ട് ചക്രവര്‍ത്തി തൃപ്തനായില്ല. അന്നത്തെ യൂറോപ്യന്‍ നാവികശക്തികളായിരുന്ന രാജ്യങ്ങളുടേതുപോലുള്ള ഹൈ-ടെക് യുദ്ധക്കപ്പലുകള്‍ സ്വന്തമായി ഉണ്ടാവുക എന്നതായിരുന്നു പീറ്ററിന്റെ ലക്‌ഷ്യം.

ഈ ലക്‌ഷ്യം കൈവരിക്കാനായി 1967ലെ ശൈത്യകാലത്ത്‌ പീറ്റര്‍ ഇരുന്നൂറ് പേരടങ്ങുന്ന സംഘവുമായി ഒന്നരവര്‍ഷത്തെ യൂറോപ്യന്‍ പര്യടനം ആരംഭിച്ചു.

ചരിത്രത്തിലാദ്യമായാണ് ഒരു റഷ്യന്‍ ചക്രവര്‍ത്തി റഷ്യയ്ക്ക് വെളിയില്‍ യാത്ര പോകുന്നത്. കീഴ്വഴക്കം മറികടന്നായിരുന്നു ഈ യാത്ര. രാഷ്ട്രത്തലവന്റെ ഔപചാരികതകളും പ്രൊട്ടോക്കോളും ഒന്നുമില്ലാതെ, ഒരു സാധാരണ, യാത്രികനായ വിദ്യാര്‍ഥിയായി അഭിനയിച്ചായിരുന്നു പര്യടനം മുഴുവന്‍.

ഇത് വിജ്ഞാനകുതുകിയായ ചക്രവര്‍ത്തിയ്ക്ക് വളരെ പ്രയോജനകരമായി. ഹോളണ്ടില്‍ നിന്നും കപ്പല്‍ നിര്‍മ്മാണത്തിന്റെ സങ്കീര്‍ണ്ണമായ സാങ്കേതിക വശങ്ങളെല്ലാം മനസിലാക്കിയതിനു പുറമേ പ്രിന്റിംഗ്, ഐണ്‍ കാസ്റ്റിംഗ്, കടലാസുനിര്‍മ്മാണം, ശസ്ത്രക്രിയ (സര്‍ജറി), അനാട്ടമി, യുറോപ്യന്‍ കലകള്‍, എന്നുവേണ്ട, ദന്തചികിത്സ വരെ അദ്ദേഹം അഭ്യസിച്ചു. ഈ യാത്രയില്‍ അദ്ദേഹം ബ്രിട്ടനും സന്ദര്‍ശിക്കുകയും, സര്‍ ഐസക്ക് ന്യൂട്ടനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ഇവിടെനിന്നും അദ്ദേഹം പലതും പഠിക്കുകയുണ്ടായി.

യാത്രയാരംഭിച്ച് പതിനാറുമാസമായപ്പോള്‍ (1698 ജൂലൈ മാസത്തില്‍) ഓസ്ട്രിയന്‍ തലസ്ഥാനമായ വിയന്നയില്‍ ആയിരിക്കവേ, സ്വന്തം രാജ്യത്തെ കാര്യങ്ങളെല്ലാം വഷളായിക്കൊണ്ടിരിക്കുന്നു എന്ന സന്ദേശം കിട്ടിയതിനെത്തുടര്‍ന്ന് യാത്രയവസാനിപ്പിച്ചു സംഘം തിരികെപ്പോയി.

തിരികെയെത്തിയ പീറ്റര്‍ ചക്രവര്‍ത്തിയ്ക്ക് റഷ്യ അന്ധകാരയുഗത്തില്‍ ജീവിക്കുന്ന രാജ്യമായും, മോസ്ക്കോ പ്രാചീന, മ്ലാന നഗരമായും തോന്നി. അവിടെയുള്ള ജനങ്ങള്‍ വളരെ അപരിഷ്കൃതരായി കാണപ്പെട്ടു. എല്ലാം മാറ്റിമറിക്കാന്‍ തീരുമാനിച്ചുറച്ച ചക്രവര്‍ത്തി, റഷ്യന്‍ കുലീനകുടുംബാംഗങ്ങളുടെ വേഷവിധാനം മുതല്‍ മാറ്റാന്‍ തീരുമാനിച്ചു. പലരുടെയും താടി വടിപ്പിച്ചു. അവരുടെ വേഷമായ നീണ്ട മേലങ്കിയുടെ നീളം കുറച്ചു. താടി വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് താടിക്കരം ഏര്‍പ്പെടുത്തി.

യുറോപ്പ് നവോഥാനത്തിന്റെ ഫലമായി മുന്നോട്ടു പോയപ്പോള്‍, മധ്യകാലങ്ങളിലലെ അന്ധകാരത്തില്‍ കുടുങ്ങിപ്പോയ റഷ്യന്‍ ജനതയെ ആധുനീകരിക്കാനുള്ള പീറ്റര്‍ ചക്രവര്‍ത്തിയുടെ ശ്രമങ്ങളായിരുന്നു ഇവയൊക്കെ. പക്ഷെ ഇത്തരം മാറ്റങ്ങള്‍ വലിയ പ്രധിക്ഷേധം ഉളവാക്കുകയും രക്തചൊരിച്ചില്‍ ഉണ്ടാക്കുകയും ചെയ്തു.

1700-ല്‍ റഷ്യയില്‍ നിലനിന്നിരുന്ന ജൂലിയന്‍ കലണ്ടര്‍ മാറ്റി മറ്റു യുറോപ്യന്‍ രാജ്യങ്ങളിലെപ്പോലെ ഗ്രിഗോറിയന്‍ കലണ്ടര്‍ നിലവില്‍ കൊണ്ടുവന്നു. എന്നാല്‍ റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭ ഇന്നും ജുലിയന്‍ കലണ്ടറാണ് പിന്തുടരുന്നത്‌. (അതിന്റെ ഫലമായാണ് റഷ്യയില്‍ ക്രിസ്തുമസ് ജനുവരി ഏഴാം തിയതി ആഘോഷിക്കുന്നത്.)  

ഇവാന്‍ ദി ടെറിബിളിന്റെ കാലം മുതലേ, റഷ്യന്‍ സൈന്യത്തിലെ ഒരു എലൈറ്റ് വിഭാഗമായിരുന്നു സ്ട്ട്രെല്‍റ്റ്സി (Streltsy) എന്നൊരു കൂട്ടര്‍. അവര്‍ എന്നും പ്രശ്നക്കാരായിരുന്നു. അവരാണ് വര്‍ഷങ്ങള്‍ക്കു മുമ്പ് പീറ്റര്‍ ചക്രവര്‍ത്തിയുടെ അമ്മവഴിയുള്ള ബന്ധുക്കളെ ക്രൂരമായി വധിച്ചത്. അവര്‍ വീണ്ടും ആക്രമണത്തിന് മുതിര്‍ന്നപ്പോള്‍ പീറ്റര്‍ അവരെ ശക്തമായിത്തന്നെ നേരിട്ടു. ഇത്തരക്കാരില്‍ 1182 പേരെ അറസ്റ്റു ചെയ്ത്, വിചാരണയ്ക്കുശേഷം കഴുത്തറത്ത് വധിച്ചു. ഈ വധത്തില്‍ ചക്രവര്‍ത്തി നേരിട്ട് പങ്കെടുത്തു എന്നാണു പറയപ്പെടുന്നത്‌.

പീറ്റര്‍ ചക്രവര്‍ത്തിയുടെ ഏറ്റവും വലിയ സ്വപ്നം ബാള്‍ട്ടിക്ക് കടലില്‍ ഒരു തുറുമുഖം ഉണ്ടാവുകയെന്നതായിരുന്നു. ഇതിനെ റഷ്യയുടെ യുറോപ്പിലേയ്ക്കുള്ള ജനാലയായാണ് അദ്ദേഹം സങ്കല്‍പ്പിച്ചത്‌.

പക്ഷെ ബാള്‍ട്ടിക്ക് കടല്‍ അന്നത്തെ പ്രബലശക്തിയായിരുന്ന സ്വീഡന്റെ വകയായിരുന്നു. സ്വീഡന്‍ ഭരിച്ചിരുന്നതാകട്ടെ, ശക്തനും ചെറുപ്പക്കാരനുമായ ചാള്‍സ് പന്ത്രണ്ടാമാനും.

1700-ചാള്‍സിന്റെ എണ്ണായിരം വരുന്ന സൈന്യത്തെ നേരിടാന്‍ തന്റെ നാല്‍പതിനായിരം സേനാംഗങ്ങളുമായി പീറ്റര്‍ പോയി. പക്ഷെ, വിധി പീറ്ററിന് അനുകൂലമായിരുന്നില്ല.

ആള്‍ബലം ഏറെയുണ്ടായിട്ടും റഷ്യന്‍ സൈന്യത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു.

പക്ഷെ ഒരു തോല്‍വി കൊണ്ടൊന്നും പിന്മാറുന്ന ഗണത്തില്‍ പെടുന്നയാളായിരുന്നില്ല പീറ്റര്‍ ചക്രവര്‍ത്തി.

No comments:

Post a Comment