Friday 6 February 2015

റഷ്യന്‍ചരിത്രം (ഏഴ്)

അന്തരിച്ച, പുതിയ ചക്രവര്‍ത്തിയുടെ മരണത്തിനു പിന്നില്‍ (അന്ന് പത്തുവയസ്സുമാത്രം പ്രായമുണ്ടായിരുന്ന) പീറ്ററിന്റെ അമ്മയുടെ ബന്ധുക്കളാണ് എന്നൊരു കിംവദന്തി സോഫിയ വിജയകരമായി പ്രചരിപ്പിച്ചു. റഷ്യക്കാര്‍ ഇതു വിശ്വസിച്ച് ഇളകിമറിഞ്ഞു. പട്ടാളം പ്രതികാരത്തിനൊരുങ്ങി. പിന്നീടങ്ങോട്ട്, ഒരു പത്തുവയസ്സുകാരന്‍ ഒരുകാരണവശാലും കാണരുതാത്ത കാഴ്ചകളാണ് പീറ്ററിന് സാക്ഷ്യം വഹിക്കേണ്ടിവന്നത്. കുട്ടിയുടെ അമ്മാവന്മാരേയും, മറ്റു ബന്ധുക്കളെയും കൊട്ടാരത്തിന്റെ മുകളില്‍ നിന്ന് താഴെയ്ക്കെറിയുകയും, അവിടെനിന്ന് വലിച്ചുകൊണ്ട് നഗരമധ്യത്തില്‍ കൊണ്ടുപോയി, അവരുടെ ശരീരം വെട്ടിനുറുക്കുകയും ചെയ്തു. തങ്ങളെയും കൊന്നുകളയുമോ എന്ന ഭീതിയില്‍ പീറ്ററും അമ്മയും മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടി.
ബാലനായ പീറ്റര്‍ (വിക്കിപീഡിയ ചിത്രം)

കിരീടാവകാശിയായ കുട്ടിയെ കൊല്ലുന്നത് ചക്രവര്‍ത്തിയെ കൊല്ലുന്നതിനു തുല്യമാണ്. ഭാഗ്യവശാല്‍ അതിനാരും മുതിര്‍ന്നില്ല.

അന്നുവരെയും റഷ്യയില്‍ ഒരു സ്ത്രീയും അധികാരത്തില്‍ വന്നിട്ടില്ല (പക്ഷെ, പിന്നീട് അത് സംഭവിച്ചു..). കീഴ്‌വഴക്കം മാനിച്ച്, സോഫിയ കണ്ടെത്തിയ മാര്‍ഗം ഇതായിരുന്നു...

അര്‍ദ്ധ-സഹോദരന്മാരായ പീറ്ററും ഇവാന്‍ അഞ്ചാമനും സാര്‍ ആയി വാഴിക്കപ്പെട്ടു. കുട്ടികളായ അവര്‍ പ്രത്യേകം പണികഴിപ്പിച്ച ഇരട്ടസിംഹാസനത്തില്‍ ഇരുന്നു. പീറ്ററിന്റെ ഇരിപ്പടത്തിന്റെ പിന്നിലെ ജനാലയില്‍ മറഞ്ഞിരുന്ന് സോഫിയ സാമ്രാജ്യം ഭരിച്ചു.

വളരെ ചെറുപ്പം മുതലേ, പീറ്ററിന് മരപ്പണിയില്‍ താല്പര്യമുണ്ടായിരുന്നു. അതുപോലെതന്നെ ലോഹപ്പണിയും കല്ലുകൊണ്ടുള്ള പണികളും കുട്ടിയെ ആകര്‍ഷിച്ചിരുന്നു. പതിമൂന്നാം വയസ്സില്‍ പീറ്റര്‍ മോസ്ക്കോയുടെ വെളിയില്‍ തടികൊണ്ടൊരു കോട്ടയുണ്ടാക്കി, കുറെ കുട്ടികളെ തന്റെകൂടെ കൂട്ടി വാര്‍-ഗയിംസ് ആരംഭിച്ചു. ഇത് വെറും കുട്ടിക്കളികളായിരുന്നില്ല. ഒരു ദിവസം ഇരുപത്തിനാല് കുട്ടികള്‍ കളികള്‍ക്കിടയിലെ അപകടത്തില്‍ മരിക്കുകയുണ്ടായി.

സത്യത്തില്‍ ഈ കുട്ടിസാര്‍ തന്റെ ജീവനെയും അധികാരത്തെയും സംരക്ഷിക്കാന്‍ പരിശീലിക്കുകയായിരുന്നു.

കാലാന്തരത്തില്‍ അധികാരം മുഴുവന്‍ സോഫിയയില്‍ കേന്ദ്രീകൃതമായി. ഏതാണ്ട് പതിനേഴു വയസിലെത്തിയപ്പോള്‍ പീറ്റര്‍ ആറടി ഏഴിഞ്ച്‌ പൊക്കമുള്ള ആജാനബാഹുവായി. ക്ഷിപ്രകോപിയും. 1689-ല്‍ പീറ്റര്‍ സോഫിയയുമായി ഏറ്റുമുട്ടാനൊരുങ്ങി. എല്ലാവരും സോഫിയയ്ക്ക് എതിരായി. അവര്‍ ഒരു സന്യാസാശ്രമത്തില്‍ അടയ്ക്കപ്പെട്ടു. ശിഷ്ടകാലം മുഴുവന്‍ ആശ്രമത്തിനുള്ളില്‍, സന്യാസിനിയായി കഴിഞ്ഞു.

പതിനേഴാം നൂറ്റാണ്ടിന്റെ അന്ത്യകാലമായെങ്കിലും യുറോപ്പിലെ നവോഥാനമോ, ശാസ്ത്രീയപുരോഗതികളോ റഷ്യയില്‍ സ്വാധീനം ചെലുത്തിയിരുന്നില്ല. പക്ഷെ, പീറ്റര്‍ ഒരു ആധുനിക ചിന്താഗതിക്കാരനായിരുന്നു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളും, ചിന്താഗതികളും, വേഷവിധാനങ്ങള്‍ പോലും പീറ്ററിനെ വല്ലാതെ ആകര്‍ഷിച്ചു.

1696-ല്‍ തന്റെ കോ-സാര്‍ ആയിരുന്ന ഇവാന്‍ അഞ്ചാമന്‍ അന്തരിച്ചു.

റഷ്യയെ ആധുനികരിക്കാന്‍ ഏറ്റവും ആവശ്യമായി പീറ്ററിന് തോന്നിയത് കപ്പലുകളാണ്. യുദ്ധം ചെയ്യാന്‍, സഞ്ചരിക്കാന്‍, ചരക്കുകള്‍ നീക്കാന്‍ - ഇതിനൊക്കെ കപ്പലുകള്‍ വേണം. പക്ഷെ റഷ്യയ്ക്ക് കടലോ സമുദ്രതീരമോ തുറുമുഖമോ ഉണ്ടായിരുന്നില്ല. വടക്കുള്ള ബാള്‍ട്ടിക്ക് കടല്‍ സ്വീഡന്റെയും പോളണ്ടിന്റെയും അധീനതയിലായിരുന്നു. തെക്കുവശത്തുള്ള കരിങ്കടല്‍ ഒട്ടോമാന്‍ സാമ്രാജ്യത്തിന്റെ കീഴിലും.

ഏതുവിധേനയും റഷ്യയ്ക്കും സ്വന്തമായി ഒരു തുറുമുഖം ഉണ്ടാകണമെന്ന് പീറ്റര്‍ നിശ്ചയിച്ചു. ഇരുപത്തിമൂന്നാം വയസില്‍ തന്റെ സൈന്യവുമായി പീറ്റര്‍ കരിങ്കടല്‍ പിടിച്ചടക്കാന്‍ മാര്‍ച്ചു ചെയ്തു. പക്ഷെ, ഒട്ടോമാന്‍സൈന്യത്തിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ, റഷ്യന്‍സേനയ്ക്ക് പരാജിതരായി പിന്‍വാങ്ങേണ്ടി വന്നു.

എങ്ങിനെയും സ്വന്തമായി ഒരു നാവികപ്പട ഉണ്ടാക്കുമെന്ന് പീറ്റര്‍ ഉറച്ചുതീരുമാനിച്ചു.

No comments:

Post a Comment