Friday 6 February 2015

റഷ്യന്‍ചരിത്രം (പതിനൊന്ന്)

പീറ്റര്‍ ചക്രവര്‍ത്തി മരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മകള്‍ എലിസബത്തിനു പതിനഞ്ചുവയസ്സ് മാത്രമായിരുന്നു പ്രായം. അതിനുശേഷം, രണ്ടു വര്ഷം എലിസബത്തിന്റെ അമ്മയും, പിന്നീട് മറ്റു ബന്ധുക്കളും റഷ്യ ഭരിച്ചു. അതില്‍ ചിലര്‍ക്കെങ്കിലും റോമനോവ് കുടുംബത്തിന്റെ ഒരു തുള്ളി രക്തം പോലും അവകാശപ്പെടാനില്ലായിരുന്നു. ഇവരെല്ലാംതന്നെ, ഓരോരുത്തരായി മരണമടഞ്ഞു. അവസാനം, പീറ്ററിന്റെ അകന്നബന്ധത്തിലുള്ള, രണ്ടുമാസം മാത്രം പ്രായമുള്ള ഒരു ആണ്‍കുട്ടിയെ ചക്രവര്‍ത്തിയായി അവരോധിച്ചു.
റഷ്യയിലെ എലിസബത്ത് ചക്രവര്‍ത്തിനി (ചിത്രത്തിനു കടപ്പാട്: വിക്കിപീഡിയ)
ഇനിയും താന്‍ മുന്നോട്ടുവന്നില്ലെങ്കില്‍ താന്‍ വധിക്കപ്പെടുകയോ, കാരാഗ്രഹത്തില്‍ അടയ്ക്കപ്പെടുകയോ ചെയ്തേക്കാം എന്ന് ഭയന്ന എലിസബത്ത് തന്റെ പിതാവിന്റെ ചില വിശ്വസ്തരുടെ സഹായത്തോടെ 1741 നവംബര്‍ ഇരുപത്തഞ്ചാം തിയതി രക്തചൊരിച്ചില്‍ ഒട്ടും തന്നെയില്ലാതെ തന്റെ ജന്മാവകാശമായ അധികാരം പിടിച്ചെടുത്തു. അപ്പോള്‍ അവര്‍ക്ക് മുപ്പത്തിരണ്ടു വയസായിരുന്നു പ്രായം. ചക്രവര്‍ത്തിപയ്യന്‍ തുറങ്കലില്‍ അടയ്ക്കപ്പെട്ടു - കുട്ടിയുടെ ജീവിതാവസാനംവരെ.

സ്വന്തമായി കുട്ടികള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍, സമയം പാഴാക്കാതെ എലിസബത്ത് അടുത്ത വര്ഷംതന്നെ തന്റെ അനന്തരാവകാശിയെ പ്രഖ്യാപിച്ചു. അവരുടെ സഹോദരീപുത്രന്‍, ജര്‍മ്മനിയില്‍ ജനിച്ച പീറ്റര്‍ മൂന്നാമന്‍. പതിനാലു വയസുകാരന്‍ പീറ്റര്‍ തന്റെ സ്വദേശമായ ജര്‍മ്മനിയിലെ ഹോള്‍സ്റൈന്‍ വിട്ട് റഷ്യയിലെത്തി.

പുതിയ പീറ്ററിന് ഒരുതരത്തിലും റഷ്യയുമായി പൊരുത്തപ്പെടാനായില്ല. റഷ്യയും റഷ്യയെ സംബന്ധിക്കുന്ന എല്ലാത്തിനെയും അയാള്‍ വെറുത്തു. സത്യത്തില്‍, ആളൊരു മന്ദബുദ്ധിയായിരുന്നു. അയാള്‍ റഷ്യയോടു തനിക്കുള്ള വെറുപ്പ് പുറത്തുകാണിക്കാതിരിക്കാന്‍പോലും ശ്രമിച്ചില്ല.

1744-ല്‍ എലിസബത്ത് തന്റെ കിരീടാവകാശിയ്ക്ക് ഒരു വധുവിനെ കണ്ടെത്തി, ജര്‍മ്മനിയില്‍ നിന്നു തന്നെ - സോഫിയ.

ഇടത്തരം പ്രഭുകുടുമാംഗമായിരുന്ന സോഫിയ തന്റെ ഭാവി റഷ്യയിലാണെന്ന് തിരിച്ചറിഞ്ഞു. സോഫിയയെ റഷ്യന്‍ ഓര്‍ത്തഡോക്‍സ്‌ സഭയില്‍ മാമോദീസാ മുക്കി. എലിസബത്തിന്റെ അമ്മയുടെ ബഹുമാനാര്‍ഥം കാതറൈന്‍ എന്ന പുതിയപേരും നല്‍കി.

തുടക്കം മുതലേ സോഫിയ എന്ന കാതറൈന്‍ റഷ്യയെ സ്നേഹിക്കുകയും റഷ്യയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അതീവതാല്പര്യം കാണിക്കുകയും ചെയ്തു. അവര്‍ക്ക് സ്നേഹിക്കാന്‍ സാധിക്കാതിരുന്നത് തന്റെ ഭാവിഭര്‍ത്താവിനെ മാത്രമായിരുന്നു.

വിവാഹരാത്രി റഷ്യയുടെ ആകാശം ഫയര്‍വര്‍ക്കുകള്‍ കൊണ്ട് ശബ്ദമുഖരിതവും പ്രകാശമാനവുമായി. പക്ഷെ മണിയറ നിര്‍ജ്ജീവമായിരുന്നു. പീറ്റര്‍ തന്റെ കളിക്കോപ്പുകളുമായിട്ടായിരുന്നു മണിയറയില്‍ എത്തിയിരുന്നത്‌!

തന്നില്‍ നിന്ന് രാഷ്ട്രവും ചക്രവര്‍ത്തിനിയും പ്രതീക്ഷിക്കുന്നത് ഒരാണ്‍കുഞ്ഞിനെ ആണെന്ന് കാതറൈന്‍ എന്ന വധുവിനു നല്ലവണ്ണം അറിയാമായിരുന്നു. പീറ്ററില്‍ നിന്നും അത് പ്രതീക്ഷിക്കാനാവില്ലെന്നും.

വിവാഹത്തിന്റെ എട്ടാം വര്ഷം കാതറൈന്‍ പ്രസവിച്ചു. ആ കുട്ടിയുടെ പിതാവാരാണെന്നത് ചരിത്രകാരന്മാരുടെയിടയില്‍ ഇന്നും തര്‍ക്കവിഷയമാണ്.

മകന്‍ പിറന്നതോടെ, കാതറൈനെ എല്ലാവരും അവഗണിക്കാന്‍ ശ്രമിച്ചു. പക്ഷെ, അവഗണിക്കപ്പെടാന്‍ അവര്‍ തയ്യാറായിരുന്നില്ല. അവര്‍ റഷ്യയെക്കുറിച്ചും റഷ്യന്‍ രാഷ്ട്രീയത്തെക്കുറിച്ചും ആഴത്തില്‍ പഠിച്ചു. യുറോപ്യന്‍ ചിന്താഗതികള്‍ മനസിലാക്കി. അങ്ങിനെ, കൊട്ടാരത്തിലെ വലിയ ആകര്‍ഷണമായി അവര്‍ മാറി.


No comments:

Post a Comment